എറണാകുളം : ബാങ്ക് വായ്പ അടയ്ക്കാത്തതിനെ തുടർന്ന് ഗൃഹനാഥൻ ഇല്ലാത്ത നേരത്ത് മൂന്ന് പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ സിഐടിയു നൽകുന്ന പണം വേണ്ടെന്ന് വ്യക്തമാക്കി വീട്ടുടമ രംഗത്ത്. തന്നെയും കുടുംബത്തെയും അപമാനിച്ചവരുടെ പണം വേണ്ടെന്നും ഇതിന് പിന്നിൽ ബാങ്കിന്റെ വീഴ്ച മറച്ച്വെയ്ക്കാനുള്ള ശ്രമമാണെന്നും അജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പെൺകുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഇടപെടുകയും ബാങ്ക് ജീവനക്കാർ താഴിട്ട് പൂട്ടിയ വീടിന്റെ താഴ് പൊളിച്ച് പെൺകുട്ടികളെ വീട്ടിൽ കയറാനുള്ള സാഹചര്യം ഒരുക്കിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ബാധ്യത ഏറ്റെടുക്കുകയും എംഎൽഎ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടനയായ സിഐടിയു വായ്പ അടയ്ക്കാമെന്ന് ഏറ്റ് രംഗത്തെത്തിയത്. എന്നാൽ അപമാനിച്ചവരുടെ പണം തനിക്ക് വേണ്ടെന്ന് അജേഷ് വ്യക്തമാക്കി. തന്നെ മദ്യപാനിയായി ചിത്രീകരിച്ചു. ബാങ്കിൽ കയറി ഇറങ്ങിയപ്പോൾ അനുകൂല നിലപാട് സ്വീകരിത്ത ജീവനക്കാർ ഇപ്പോൾ സഹായവുമായി വരുന്നത് ബാങ്കിന്റെ വീഴ്ച മറയ്ക്കാൻ വേണ്ടിയാണെന്നും അജേഷ് പറഞ്ഞു.
നാല് വർഷം മുൻപാണ് അജേഷ് വീട് പണയപ്പെടുത്തി മൂവാറ്റുപുഴ അർബൻ ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ വായ്പ്പയെടുത്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയത്. ജപ്തി നടപടികളുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജപ്തി നടപടി സ്വീകരിക്കുകയായിരുന്നു.