കൊച്ചി: ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും എഴുത്തുകാരനും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനുമായിരുന്ന പി പരമേശ്വർജി അന്തരിച്ചു. ഒറ്റപ്പാലം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 93 വയസായിരുന്നു. പുലർച്ചെ 12.10ന് ഒറ്റപ്പാലത്തെ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സ്വാമി വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റേയും ദർശനങ്ങൾ വായനക്കാർക്ക് സുപരിചിതമാക്കി എഴുതിയ എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം.
2018 ൽ പത്മവിഭൂഷണും 2004 പദ്മശ്രീയും രാഷ്ട്രം അദ്ദേഹത്തിന് നൽകി ആദരിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 4 വരെ ഭൗതിക ശരീരം കൊച്ചിയിലെ ആർ എസ് എസ് പ്രാന്ത കാര്യാലയത്തിൽ പൊതുദർശനത്തിനു വെയ്ക്കും. ശേഷം അദ്ദേഹത്തിന്റെ ആലപ്പുഴ മുഹമ്മയിലുള്ള വസതിയിൽ അന്ത്യകർമങ്ങൾ നടക്കും. 1927 ൽ ആലപ്പുഴ മുഹമ്മയിൽ ചാരമംഗലം താമരശ്ശേരി ഇല്ലത്തു പരമേശ്വരൻ ഇളയത്തിന്റെയും സാവിത്രി അന്തർജ്ജനത്തിന്റെയും ഇളയമകനായി ജനനം. സഹോദരങ്ങൾ, പരേതനായ വാസുദേവൻ, കേശവൻ എന്നിവരാണ്. പരമേശ്വേർജിയുടെ പ്രാഥമിക വിദ്യാഭ്യാസം മുഹമ്മ എൽ പി സ്കൂളിലും, ചേർത്തല ഗവ ബോയ്സ് ഹൈസ്കൂൾ, ചെങ്ങനാശേരി എസ് ബി കോളേജിൽ ബിരുദം, തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഓണേഴ്സിൽ സ്വർണ്ണമെഡലോടെ ബിരുദം നേടി.
തിരുവനന്തപുരത്തു വെച്ചാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനാകുന്നത്. 1967 മുതൽ 71 വരെ ജനസംഘം ദേശീയ സെക്രട്ടറി, 1971 മുതൽ 77 വരെ അലിലേന്ത്യാ ഉപാധ്യക്ഷനും ആയിരുന്നു. 1982 ൽ തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം രൂപീകരിച്ചു. കൂടാതെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്