കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ അമിത്ഷായ്ക്ക് കോവിൽ രോഗം സ്ഥിരീകരിച്ചതിനെ സമൂഹ മാധ്യമത്തിലൂടെ ചിലർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ വൈരം മറന്നുകൊണ്ട് ഏവരും രോഗത്തിനായി പ്രാർത്ഥിക്കുമ്പോൾ ഒരു കൂട്ടമാളുകൾ അമിത് ഷായുടെ രോഗം ആഘോഷമാക്കുകയാണ്. എന്നാൽ ഇത്തരം പ്രവർത്തികൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ഡോക്ടർ ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു മനുഷ്യൻ വയ്യാതെ ഹോസ്പിറ്റലിൽ കഴിയുമ്പോഴല്ല ഈ വൃത്തികെട്ട തരത്തിലുള്ള വർത്തമാനം പറയേണ്ടതെന്നും അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഡോക്ടർ ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…
ആഭ്യന്തരമന്ത്രി അമിത്‌ഷാ കോവിഡ് പോസിറ്റീവ് ആയത് ആഘോഷിക്കാനുള്ള വാർത്തയല്ലെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ആരോഗ്യസ്‌ഥിതി നിലവിൽ എത്രത്തോളം ആശങ്കാജനകമാണ് എന്നതിന്റെ വ്യക്‌തമായ സൂചനയുമാണ്. ആശയപരമായ വിയോജിപ്പുകൾ മനുഷ്യന് സൂക്കേട് വരുമ്പോൾ എടുത്തുപയോഗിക്കാനുള്ളതല്ല.
അഥവാ, ഒരു മനുഷ്യൻ വയ്യാണ്ട് ആശുപത്രിയിൽ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വർത്താനം പറയേണ്ടത്. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
ഓരോ കോവിഡ് രോഗിയും സുഖം പ്രാപിക്കട്ടെ. നമ്മുടെ ലോകം എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും മുക്‌തമാവട്ടെ. ഈ തുരങ്കത്തിനപ്പുറമുള്ള വെളിച്ചവും സ്വസ്‌ഥജീവിതവും അടുത്തെപ്പഴേലും കണ്ടാൽ മതിയായിരുന്നു…