തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്തു പടരുന്ന സാഹചര്യം കണക്കിലെടുത്തു ഒരു മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. ഇതിനായി 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് മൂലം ജനജീവിതവും സാമ്പത്തിക മേഖലയും തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.
ഏപ്രിൽ, മെയ് മാസങ്ങളിൽ ഓരോ മാസത്തിലും 1000 കോടി രൂപയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്നും കൂടാതെ രണ്ടു മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ ഈ മാസം തന്നെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എ പി എൽ, ബി പി എൽ വ്യെത്യാസമില്ലാതെ തന്നെ ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യം എല്ലാവർക്കും നൽകും.
20 രൂപയ്ക്ക് ഭക്ഷണം നൽകാനായുള്ള ഹോട്ടലുകൾ സെപ്റ്റംബറിൽ ആരംഭിക്കാനാണ് തീരുമാനിച്ചതെന്നും എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടുത്ത മാസം തന്നെ ഹോട്ടലുകളുടെ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടിശികകളും ഔട്ടോ ടാക്സിക്കാരുടെ നികുതിയിലും ഫിറ്റ്നസ് ചാർജിലും ഇളവ് നൽകാനുമുള്ള തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.