ന്യുഡൽഹി : യുദ്ധം നടക്കുന്ന യുക്രൈനിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ യുക്രൈൻ അതിർത്തിയിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്താകും അന്തിമ തീരുമാനം.
യുക്രൈന്റെ അയൽ രാജ്യങ്ങളിലെ അതിർത്തികളിലേക്കാണ് നാല് കേന്ദ്രമന്ത്രിമാരെ അയക്കുന്നത്. നിയമമന്ത്രി കിരൺ റിജ്ജു, വ്യോമയാനമന്ത്രി ജ്യോതിരാദിത് സിന്ധ്യ, മുൻ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വികെ സിങ്,പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി തുടങ്ങിയവരെയാണ് അതിർത്തികളിലേക്ക് അയക്കുന്നത്.
യുക്രൈൻ അതിർത്തികളിൽ നിന്ന് ഇന്ത്യക്കാരെ യുക്രൈൻ പട്ടാളം തിരിച്ചയാക്കുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. കേന്ദ്രമന്ത്രിമാരുടെ നേരിട്ടുള്ള പ്രവർത്തനം കുടുങ്ങികിടക്കുന്നവർക്ക് കൂടുതൽ സഹായകരമാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. അതേസമയം 82 മലയാളി വിദ്യാർത്ഥികൾ ഓപ്പറേഷൻ ഗംഗ വഴി നാട്ടിലെത്തി.