കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ മുസ്ലിം സംഘടനകൾ നടത്തിയ സമരം പട്ടാളം തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ സ്ഥലം കാലിയാക്കുകയായിരുന്നു. കേരളത്തിലെ വിവിധ മുസ്ലിം സംഘടനകൾ ചേർന്നു നടത്തിയ പൗരത്വ ഭേദഗതി നിയമവിരുദ്ധ റാലിയാണ് നൂറുകണക്കിന് പട്ടാളക്കാരുടെ സംഘം തടഞ്ഞത്. പ്രകടനം തുടങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലം കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ മൈതാനമായിരുന്നു. ഇവിടെ നിന്നും പ്രകടനം നടത്തുന്നതിനെ പട്ടാളം വിലക്കുകയായിരുന്നു.
സ്കൂൾ പരിസരമായതിനാൽ സുരക്ഷ പ്രാധാന്യമുള്ള സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടാളം ഇവിടെയും നിന്നുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചത്. തുടർന്ന് പ്രകടനത്തിൽ പങ്കെടുക്കാൻ വന്നവർ ആയുധവുമായി നിൽക്കുന്ന പട്ടാളക്കാരെ കണ്ടതോടെ സ്ഥലം കാലിയാക്കുകയായിരുന്നു. ശേഷം പ്രകടനം കണ്ണൂർ ജില്ലാ ഹോസ്പിറ്റലിനു സമീപത്തേക്ക് മാറ്റുകയായിരുന്നു. ഇതിനു മുൻപും പലപ്പോഴായി പട്ടാളം ഈ സ്കൂൾ പരിസരത്തു വാഹനം പാർക്ക് ചെയ്യുന്നത് തടയുകയും മറ്റുള്ളവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടപടി കര്ശനമാക്കിയിരിക്കുകയാണ്.
ആയിരക്കണക്കിന് വരുന്ന പ്രവർത്തകർ പൗരത്വ നിയമത്തിനെതിരെ സമരത്തിനായി സ്കൂൾ പരിസരത്ത് എത്തിയിരുന്നു. എന്നാൽ പൗരത്വ നിയമത്തിനെതിരെ ഉള്ള സമരമായതുകൊണ്ടാണ് പട്ടാളം അനുമതി നിഷേധിച്ചതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. കൂടാതെ പട്ടാള ക്യാമ്പും ഇതിനു അടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇതെല്ലാം കണക്കിലെടുത്തു പട്ടാളം ഇടപെട്ടതാകാനുമാണ് സാധ്യത.