കണ്ണൂർ : ഏഴുമാസം ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പനയത്താം പറമ്പ് സ്വദേശിനി പ്രമ്യയെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഷൈജേഷാണ് അറസ്റ്റിലായത്. ചക്കരക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന പ്രമ്യയെ മദ്യലഹരിയിലെത്തിയ ഷൈജേഷ് കത്തി കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ പ്രമ്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പ്രമ്യയെ ആശുപത്രിയിൽ എത്തിച്ചത്.
ഒരുവർഷം മുൻപാണ് ഷൈജേഷും പ്രമ്യയും തമ്മിലുള്ള വിവാഹം നടന്നത്. പ്രമ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഷൈജേഷ് നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്. പ്രമ്യയെ കുത്തിയ ശേഷം ഓടി രക്ഷപെട്ട ഷൈജേഷ് പിന്നീട് പോലീസ് പിടിയിലാകുകയായിരുന്നു. അതേസമയം കുത്തേറ്റ പ്രമ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.