തിരുവനന്തപുരം : സംസ്ഥാന സർക്കാർ അടുത്ത മാസം തുറക്കാനിരുന്ന കുതിരാൻ തുരങ്കപാത കേന്ദ്രസർക്കാർ നേരത്തെ ജനങ്ങൾക്ക് തുറന്ന് കൊടുത്തതിൽ പരാതിയോ പരിഭവമോ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നാടിന്റെയും ജനങ്ങളുടെയും താല്പര്യമാണ് പ്രധാനമെന്നും തുരങ്കത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ദേശീയപാത അതോറിറ്റി ആണെന്നും മന്ത്രി പറഞ്ഞു.
കുതിരനിലെ രണ്ടാം തുരങ്ക പാത സമയബന്ധിതമായി തുറക്കാനുള്ള എല്ലാ സഹായസഹകരണങ്ങളും ദേശീയപാത അതോറിറ്റിക്ക് നൽകുമെന്നും. മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം നീണ്ട പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുതിരനിലെ തുരങ്കപാത നാടിന് സമർപ്പിച്ചത്.
ആഘോഷങ്ങൾ ഇല്ലാതെ മന്ത്രിമാരോ ജനപ്രതിനിധികളോ ഇല്ലാതെയാണ് ഇന്നലെ വൈകിട്ട് തുരങ്കപാത ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ഉദ്ഘാടനത്തിന്റെ പേരിൽ ലക്ഷങ്ങൾ ചിലവാക്കി നടത്തുന്ന ഉദ്ഘാടന പരിപാടികൾക്കൊന്നും അവസരം നൽകാതെയാണ് കുതിരാൻ തുരങ്കപാത നാടിന് സമർപ്പിച്ചത്. സംസ്ഥാന സർക്കാർ അടുത്ത മാസം വിപുലമായ പരിപാടികളോടെ നടത്താൻ ലക്ഷ്യമിട്ട ഉദ്ഘാടന ചടങ്ങ് ഇതോടെ ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.