കൊച്ചി : സംസ്ഥാനത്ത് നിന്ന് നോക്ക് കൂലി സമ്പ്രദായം തുടച്ച് കളയണമെന്ന് ഹൈക്കോടതി. നോക്ക് കൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ട്രേഡ്യൂണിയൻ തീവ്രവാദം എന്നൊരു പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി വിമർശിച്ചു.
കൊല്ലത്തെ ഹോട്ടലുടമയുടെ ഹർജി പരിഗണിക്കവെയാണ് നോക്ക് കൂലിക്കെതിരെ രൂക്ഷമായാ ഭാഷയിൽ കോടതി പ്രതികരിച്ചത്. നോക്ക് കൂലി നൽകാത്തതിനെ തുടർന്ന് ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.
നോക്കുകൂലി കാരണം കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ഈ സാഹചര്യം മാറണമെന്നും വിഎസ്എസ്സിയിലേക്കുള്ള ചരക്ക് നോക്കുകൂലിയുടെ പേരിൽ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും കോടതി പറഞ്ഞു. നോക്ക് കൂലി നിരോധിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം നടപ്പിലാക്കുന്നില്ലെന്നും കോടതി പറഞ്ഞു.