ഹൈദ്രാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരെയും, കുട്ടിയുടെ അമ്മയ്‌ക്കെതിരെയും നടപടിയെടുത്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് എ ഐ എം ഐ എം പാർട്ടി നേതാവ് അസദുദീൻ ഒവൈസി രംഗത്ത്. പ്രധാനമന്ത്രിയ്ക്കെതിരെ സംസാരിച്ചാൽ അവർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയാണെന്നും, ഇത്തരത്തിൽ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കാനാണ് ഉദ്ദേശമെങ്കിൽ രാജ്യത്തെ ജയിലുകളിൽ മൂന്നു ലക്ഷം പേർക്ക് താങ്ങാനുള്ള സൗകര്യമേയുള്ളൂവെന്നും അതുകൊണ്ട് ജയിലുകള്‍ തികയാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങൾ എപ്പോളാണ് ഏത് സമയത്താണ് പരിപാടി ആരംഭിക്കേണ്ടതെന്നു വെച്ചാൽ, എല്ലാവരും തെരുവിലിറങ്ങിയാൽ രാജ്യത്തെ ജയിലുകൾ തികയാതെ വരുമെന്നും ഒവൈസി വ്യക്തമാക്കി. ഒന്നുങ്കിൽ നിങ്ങൾ ഞങ്ങളെ ജയിലിൽ അടയ്ക്കണം, അല്ലെങ്കിൽ വെടിവെയ്ക്കണം, എന്ന് അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് മുസ്ലിം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യങ്ങൾ പറഞ്ഞത്.
കർണ്ണാടകയിലെ സ്കൂളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായ രീതിയിൽ ചിത്രീകരിച്ചെന്നു ചൂണ്ടികാട്ടി സാമൂഹ്യപ്രവർത്തകനായ നീലേഷ് രക്ഷയാൽ കർണാടക പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ രക്ഷിതാവിനും സ്കൂൾ പ്രിൻസിപ്പലിനെതിരെയും നടപടിയെടുത്തത്.