ജനീവ: കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തിടുക്കപ്പെട്ട് പിൻവലിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിനു സമാനമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുകയാണ് എന്നുള്ള കാര്യം മനസ്സിലാക്കുന്നു. എല്ലാവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തണമെന്നുള്ള ആഗ്രഹം ഉണ്ട്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകുകയുണ്ടായി.
പൊതുജീവിതം തുറന്നു കൊടുക്കുന്ന രാജ്യങ്ങൾ അതെ രീതിയിൽതന്നെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിനും കോവിഡ് വ്യാപനം അവസാനിച്ചുവെന്ന് പറയാൻ സാധിക്കുകയില്ല. സമ്പത്ത് വ്യവസ്ഥയും സമൂഹവും സാധാരണ ഗതിയിലേക്ക് മടങ്ങിയെത്തുന്നതിന് സംഘടന പരമാവധി പിന്തുണയും നൽകുന്നുണ്ട്. കൂടാതെ ജനങ്ങൾ തൊഴിലിലേക്കും കുട്ടികൾ സ്കൂളിലേക്കും പോകുന്നത് കാണാനും ആഗ്രഹമുണ്ട്. എന്നാൽ സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അത്തരമൊരു നടപടിയ്ക്ക് മുതിരാവൂയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.