ലോക്ക് ഡൗൺ സമയത്ത് നടന്ന ഒരു വിവാഹത്തിന്റെ വാർത്തകളും ചിത്രങ്ങളും കുറിച്ചു ദിവസമായി സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹത്തിന്റെ ചടങ്ങിൽ പോലീസ് എത്തിയതോടെയാണ് സംഭവം ജോറായത്. ഇത് സംബന്ധിച്ച് ഉള്ള കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത് ദമ്പതികളുടെ ബന്ധുവായ ഒരാളാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യ സുരക്ഷയുടെ ഭാഗമായി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ സമയത്ത് നടത്തിയ വിവാഹത്തിന് പോലീസ് എത്തിയതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങൾ വ്യെക്തമാക്കികൊണ്ടാണ് ദമ്പതികളുടെ ബന്ധുവായ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ശരിക്കും നിങ്ങൾ ഞങ്ങടെ കണ്ണു നനയിച്ചു. ഭാര്യയുടെ ജ്യേഷ്ഠൻ്റെ മകളുടെ വിവാഹമായിരുന്നു ഇന്ന്.
ലളിതമായ ചടങ്ങ്. ഉച്ചയോടെ വധൂവരന്മാർ ഇറങ്ങാൻ തുടങ്ങിയപ്പോൾ രണ്ടു പോലീസ് ജീപ്പ് അവിടെ വന്നുനിന്നു. “അയ്യോ പോലീസ്” എന്ന് കൂടി നിന്നവരിൽ ആരോ വിളിച്ചു പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള വിവാഹമായിരുന്നു. പിന്നെന്താ പോലീസ്? പലരിലും ഉത്ക്കണ്ഠ. ജീപ്പിൽ നിന്നിറങ്ങി കുറച്ചു പോലീസുകാർ മുറ്റത്തേക്ക് കടന്നു വന്നു. കൂട്ടത്തിൽ ഒരാൾ സ്വയം പരിചയപ്പെടുത്തി. ഞാൻ സുധീഷ് കുമാർ;
ബിനാനിപുരം Cl ആണ്. ഇതെൻ്റെ സഹപ്രവർത്തകരാണ്. ഇന്ന് ഇവിടത്തെ പെൺകുട്ടിയുടെ വിവാഹമാണന്ന് സ്റ്റേഷനിൽ അറിയിപ്പു ലഭിച്ചിരുന്നു. വധൂവരന്മാരെ ഒന്ന് കാണാനിറങ്ങിയതാണ് എന്നു പറഞ്ഞതിനു ശേഷം ഒരു പൊതി നൽകി. അതൊരു കേക്ക് ആയിരുന്നു. ഒരു സ്വപ്നമാണോ എന്നു പോലും കൂടി നിന്നിരുന്നവർക്ക് തോന്നി. സത്യത്തിൽ ഇന്നു നടന്ന ലളിതമായ വിവാഹത്തെക്കുറിച്ച് ഒരു പോസ്റ്റിടണമെന്നാണ് വിചാരിച്ചത്. പക്ഷെ പോലീസുകാരുടെ ഈ സ്നേഹവായ്പിനെക്കുറിച്ച് സമൂഹത്തോട് പറയാതിരുന്നാൽ അതൊരു നന്ദികേടാവും.
ഈ കോവിഡ് കാലത്ത് ബിനാനിപുരം CI സുധീഷ് സാറും Sl യും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കാണിച്ച സ്നേഹമസൃണമായ കരുതൽ പുതിയൊരു സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. വധൂവരന്മാരുടെ കൈകളിലേക്ക് നിങ്ങൾ കൈമാറിയ അപ്രതീക്ഷിതമായ ആ മധുരം അതേറ്റുവാങ്ങിയപ്പോൾ അവരുടെ കണ്ണുകൾ മാത്രമല്ല; പരിസരത്തുണ്ടായിരുന്ന ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു. സ്നേഹത്തിന് ഇങ്ങനെയും ചില പര്യായങ്ങളുണ്ടെന്ന് കാണിച്ചു തന്ന, അവിചാരിതമായ ഈ അനുഭവം മനോഹരമായ ഒരു ഓർമ്മയായി ഞങ്ങളത് ഹൃദയത്തിൽ സൂക്ഷിക്കും. CI യ്ക്കും സഹപ്രവർത്തകർക്കും നന്ദി.