പത്തനംതിട്ട : പത്താംക്ലാസ് വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സഹോദരങ്ങളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി (22), സഹോദരൻ കണ്ണൻ (24) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
2021 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ടയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഉണ്ണി ഒരു വിവാഹച്ചടങ്ങിനിടെയാണ് പെൺകുട്ടികളിൽ ഒരാളെ പരിചയപ്പെടുന്നത്. തുടർന്ന് ഫോൺ നമ്പർ പരസ്പ്പരം കൈമാറിയ ഇരുവരും കൂടുതൽ അടുക്കുകയും പ്രണയത്തിലാകുകയുമായിരുന്നു. ഇതിനിടെ രണ്ട് തവണ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഉണ്ണി പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അതേസമയം പെൺകുട്ടിയുടെ സുഹൃത്തായ പെൺകുട്ടിയെ ഉണ്ണിയുടെ സഹോദരൻ കണ്ണൻ പരിചയപ്പെടുകയും ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പെൺകുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ പെൺകുട്ടികളെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.