കോട്ടയം : പരസ്പര സമ്മതത്തോടെ ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന കേസിൽ ഇടപെടാൻ പൊലീസിന് പരിധിയുണ്ടെന്ന് വ്യക്തമാക്കി ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ. പരസ്പര സമ്മതത്തോടെ പങ്കാളികളെ കൈമാറ്റം ചെയ്യുന്നതിൽ ഇടപെടുന്നതിലൂടെ സദാചാര പോലീസ് ആയി മാറുകയാണ് ഫലത്തിൽ സംഭവിക്കുന്നതെന്നും ഡി ശിൽപ്പ പറഞ്ഞു.
പരസ്പര സമ്മതത്തോടെ പങ്കാളികളെ കൈമാറ്റം ചെയ്യുന്ന കേസുകളിൽ ഇടപെടാൻ പൊലീസിന് സാധിക്കില്ലെങ്കിലും പരാതി ലഭിക്കുന്ന കേസുകളിൽ പൊലീസിന് ഇടപെടാമെന്നും ഡി ശില്പ പറഞ്ഞു. പരസ്പര സമ്മതത്തോടെ നടക്കുന്ന ഇത്തരം പ്രവർത്തികളിൽ ഇടപെട്ടാൽ നിയമപരമായി പൊലീസിന് തിരിച്ചടിയുണ്ടാകുമെന്നും ഡി ശിൽപ്പ വ്യക്തമാക്കി.
നിലവിൽ കോട്ടയത്ത് നടന്ന കേസ് ബലാത്സംഘ കേസായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഭർത്താവ് യുവതിയെ മറ്റുള്ളവരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും, ഇഷ്ടമില്ലാതെ ഇരുന്നിട്ടും സമ്മർദ്ദത്തിന് വഴങ്ങി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നെന്ന് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നെന്നും ഇതാണ് കേസിൽ നിർണായകമായതെന്നും പോലീസ് മേധാവി പറഞ്ഞു.
കോട്ടയത്ത് പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതികളായ മൂന്ന് പേരെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. മറ്റ് രണ്ട് പേർ ഒളിവിൽ കഴിയുകയാണെന്നും ഉടൻ അറസ്റ്റിലാകുമെന്നുമാണ് പോലീസ് പറയുന്നത്.