കഴിഞ്ഞ ദിവസം സൗദിയിൽ ആത്മഹത്യ ചെയ്തയാൾ വ്യാജ മേൽവിലാസത്തിൽ സൗദിയിൽ എത്തിയ കൊലക്കേസിലെ പ്രതിയാണെന്ന് തെളിഞ്ഞു. കോട്ടയം ആര്‍പ്പൂക്കര പനമ്പാലം കദളിക്കാലായില്‍ മുഹമ്മദ് സാദിഖ് എന്നയാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്തത്. ഇയാൾ തൊടുപുഴ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം കൊല്ലം അയത്തില്‍ അഷ്റഫ് എന്ന കള്ളപ്പേരിൽ സൗദിയിലേക്ക് കടന്നു അവിടെ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു.
ഏറെ കാലമായി പ്രണയം നടിച്ചു വിവാഹം കഴിക്കാം എന്ന വ്യാജേന യുവതിയെ കടത്തിക്കൊണ്ട് പോയി കൈവശമുണ്ടായിരുന്ന 16 പവനും 16000രൂപയും തട്ടിയെടുത്ത ശേഷം സാദിക്കും കൂട്ടാളികളും യുവതിയെ കൊലപ്പെടുത്തി നേര്യമംഗലം വനത്തിന് സമീപത്തുള്ള ചീയപ്പാറയില്‍ ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയുടെ ചികിത്സ ആവശ്യങ്ങള്‍ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയ തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപ്പറമ്പില്‍ സിജി(24)യെ 2014 ജൂലൈ 29നു കൊല്ലപ്പെട്ട നിലയില്‍ ചീയപ്പാറയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സാദിഖിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സാദിക്ക് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കൊല്ലം അയത്തിൽ സ്വദേശി അഷ്റഫ് സൗദിയിൽ ആത്മഹത്യാ ചെയ്തു എന്ന പത്രവാർത്തയിലെ ഫോട്ടോ കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിക്കുകയും മരിച്ചത് സാദിക്ക് ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കൊലപാതക കേസിലെ മുഖ്യ പ്രതി മരിച്ച സാഹചര്യത്തിൽ ഇയക്കെതിരായ കേസ് അവസാനിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചു.