കോഴിക്കോട് : കുന്നമംഗലത്ത് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവതിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36), എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വഡിന്റെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ച പതിനെട്ട് കിലോ കഞ്ചാവ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
നേരത്തെ ലഹരിമരുന്ന് വിരുദ്ധ സ്ക്വഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. സംശയത്തെ തുടർന്ന് കുന്നമംഗലത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ പോലീസ് തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. കാറിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളോടൊപ്പം കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന് വ്യാജ നമ്പർ പതിച്ചാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.
തൃശൂരിൽ സ്വന്തമായി ബ്യുട്ടിപാർലർ നടത്തിയിരുന്ന ലീന ലോക്ക് ഡൗൺ കാലത്താണ് ബേക്കറി ജീവനക്കാരനായ സനാലുമായി ചേർന്ന് കഞ്ചാവ് കടത്ത് ആരംഭിച്ചത്. കോഴിക്കോട് ചെരവലമ്പത്ത് കഞ്ചാവ് കടത്തിന് മാത്രമായി ഇരുവരും ചേർന്ന് വാടകയ്ക്ക് വീടെടുത്തിട്ടുണ്ട്. വാടക വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ നിരവധി തവണ ഇരുവരും ചേർന്ന് കഞ്ചാവ് നടത്തിയതായുള്ള രേഖകൾ കണ്ടെത്തി.