തിരുവനന്തപുരം: ചില രാഷ്ട്രീയ എതിരാളികളും മനോരമയും ചേർന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങളും അതിനീചമായ തരത്തിലുള്ള ആക്രമണങ്ങളുമാണ് നടത്തുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ തനിക്കെതിരെ മാത്രമല്ല കുടുംബത്തിനെതിരെയും അതിക്രൂരവും മനസ്സാക്ഷിക്കു നിരക്കാത്ത തരത്തിലുമുള്ള ആക്ഷേപങ്ങളാണ് ഇവർ ഉയർത്തുന്നതെന്നും പി ജയരാജൻ വ്യക്തമാക്കി. ഇത്തരം കള്ളപ്രചരണങ്ങൾക്കെതിരെ പ്രതികരിക്കേണ്ടന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർച്ചയായുള്ള ഇത്തരം ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ജനങ്ങളോട് വസ്തുതകൾ ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് പറയേണ്ട ബാധ്യത ഉണ്ടെന്നും അതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഭാര്യക്കും മകനുമെതിരെ ഉയർത്തുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മാനുഷികമായ നേരിയ പരിഗണന പോലും കൽപിക്കാതെയാണ് രാഷ്ട്രീയലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള വേട്ടയാടലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. മകനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പുകമറ സൃഷ്ടിക്കുകയാണെന്നും മകനെതിരെ നൽകിയ അടിസ്ഥാനപരമായ വാർത്ത എൻഫോഴ്സ്മെന്റ് റിപ്പോർട്ട് ആണെന്ന രീതിയിലാണ് ബിജെപി അധ്യക്ഷൻ വാർത്താസമ്മേളനം നടത്തിയതെന്നും പരിഹാസ്യം ആണെന്നും ഇ പി ജയരാജൻ പറഞ്ഞു. അവന് ഒരു അറിവില്ലാത്ത വിഷയങ്ങളിൽ പോലും അഴിമതി ആരോപിക്കുന്നത് അതിക്രൂരമായ നടപടിയാണെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി.