കോയിലാണ്ടി : മന്ത്രവാദി ചമഞ്ഞ് നാനൂറ് പവനും ഇരുപത് ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ യുവതിക്ക് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കാപ്പാട് സ്വദേശിനി റഹ്മത്തിനെയാണ് കോടതി ശിക്ഷിച്ചത്. 2015 ൽ നടന്ന കേസിൽ റഹ്മത്ത് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കാപ്പാട് സ്വദേശിനിയായ ഷാഹിദയുടെ കയ്യിൽ നിന്നുമാണ് റഹ്മത്ത് സ്വർണവും പണവും തട്ടിയെടുത്തത്. വീട് പണി മുടങ്ങിയതിനെ തുടർന്നാണ് ഷാഹിദ റഹ്മത്തിന്റെ സമീപിച്ചത്. മന്ത്രവാദം അറിയാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് റഹ്മത്ത് തട്ടിപ്പ് നടത്തിയത്. തടസങ്ങൾ നീങ്ങി വീട് പണി നടന്നതോടെ റഹ്മത്തിനെ ഷാഹിദ വിശ്വസിച്ചു.
ഈ വിശ്വാസം മുതലെടുത്താണ് നാനൂറ് പവൻ സ്വർണാഭരണവും, ഇരുപത് ലക്ഷം രൂപയും തട്ടിയെടുത്തത്. തട്ടിയെടുത്ത സ്വർണത്തിൽ 260 പവൻ നിരവധി സ്ഥലങ്ങളിൽ വിൽപ്പന നടത്തിയതായി പോലീസ് കണ്ടെത്തുകയും തിരിച്ചെടുക്കുകയും ചെയ്തു.