കോട്ടയം : നാല് മാസങ്ങൾക്ക് മുൻപ് തലയോലപറമ്പ് ബ്രഹ്മ്മമംഗലത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൂട്ട ആത്മഹത്യയിൽ നിന്നും പരിക്കുകളോടെ രക്ഷപെട്ട യുവതിയും മരണത്തിന് കീഴടങ്ങി. പരേതനായ സുകുമാരന്റെ മകൾ സുവർണ (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സുവർണ.
കഴിഞ്ഞ വർഷം നവംമ്പറിലാണ് ബ്രഹ്മമംഗലത്ത് താമസിക്കുന്ന സുകുമാരനും ഭാര്യയും രണ്ട് മക്കളും ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ സുകുമാരനും,ഭാര്യ സീനയും,മൂത്ത മകളായ സൂര്യയും മരണപ്പെട്ടിരുന്നു. സുകുമാരന്റെ ഇളയമകളായ സുവർണ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ആസിഡ് കുടിച്ച ശേഷം തൊട്ടടുത്ത് താമസിക്കുന്ന ഇളയച്ഛന്റെ വീട്ടിലേക്ക് സുവർണ ഓടുകയായിരുന്നു. ഇതോടെയാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറംലോകം അറിയുന്നത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് നാലുപേരെയും ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
ആത്മഹത്യ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ സുവർണ ജീവിതത്തിലേക്ക് തിരിച്ച് വന്നെങ്കിലും അന്ന നാളത്തിനേറ്റ പരിക്ക് വീണ്ടും ഗുരുതരമാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.