കൊല്ലം: കേരളക്കരയെ ഒന്നാകെ വേദനിപ്പിച്ച തീരാ നഷ്ടമായിരുന്നു അനുജിത്തിന്റെ വിടപറച്ചിൽ. അനുജിത്ത് മരണത്തിന് കീഴടങ്ങിയപ്പോൾ എട്ടു പേർക്ക് ജീവൻ പകുത്ത് നൽകിയാണ് യാത്ര പറഞ്ഞത്. വൃക്കകൾ, ഹൃദയം, രണ്ട് കണ്ണുകൾ, കൈകൾ, ചെറുകുടൽ എന്നിവ മര-ണശേഷം ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തിലൂടെ വലിയൊരു മാതൃകയായി മാറിയ അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസവാക്കുകളുമായി മലയാള സിനിമാതാരം മോഹൻലാൽ.
അനുജിത്തിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവരുടെ വിഷമത്തിൽ പങ്കാളിയായത്. അനുജിത്തിന്റെ ഭാര്യ പ്രിൻസി രാജുവിനെ മോഹൻലാൽ ഫോണിൽ വിളിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കൂടാതെ അവയവദാനത്തിൽ പിന്തുണ നൽകിയ പ്രിൻസിയെ പ്രത്യേകം മോഹൻലാൽ അനുമോദിക്കുകയും ചെയ്തു. എട്ടുപേർക്ക് പുതുജീവൻ നൽകിയ അനുജിത്തിന്റെ മാതൃകയെയും മോഹൻലാൽ അഭിനന്ദിക്കാൻ മറന്നില്ല. മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും നാടിനാകെ അഭിമാനമാണ് അനുജിത്തെന്ന് പ്രിയനടൻ പറഞ്ഞു.
അനുജിത്തിന്റെ മകനോടും മോഹൻലാൽ സംസാരിച്ചു. ഇത് മോഹൻലാൽ അങ്കിളാണെന്ന് പറഞ്ഞു കൊണ്ടാണ് അനുജിത്തിന്റെ മൂന്നുവയസ്സുള്ള മകനോട് അദ്ദേഹം സംസാരിച്ചത്. ജൂലൈ 14 ന് കൊട്ടാരക്കരയിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ശേഷം കിംസ് ഹോസ്പിറ്റലിലും ചികിത്സയിൽ കഴിഞ്ഞിരുന്ന അനുജിത്തിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയുള്ള തീവ്രശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ജൂലൈ 17 മസ്തിഷ്ക മര-ണം സംഭവിക്കുകയായിരുന്നു.