ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിധി എത്രെയും വേഗം നടപ്പാക്കണമെന്നുള്ള ആവശ്യം കോടതിയിൽ ഉന്നയിച്ചത്. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടികൊണ്ട് പോകാതെ അത് എത്രെയും വേഗം തന്നെ നടപ്പാക്കണമെന്നും പുനഃപരിശോധന ഹർജികൾ അറിഞ്ഞു കൊണ്ട് വൈകിപ്പിക്കുകയാണെന്നും രാജ്യത്തിന്റെ ക്ഷമയെയാണ് അത് പരീക്ഷിക്കുന്നതെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
സംഭവം നടന്നിട്ട് ഏഴ് വർഷമായിട്ടും പ്രതികൾക്ക് ശിക്ഷ നടപ്പാക്കിയില്ലെന്നും അദ്ദേഹം വ്യക്തിമാക്കി. പ്രതികളുടെ വധശിക്ഷയിൽ നിയമ പോംവഴികൾ കൊണ്ടു കാലതാമസം വരുത്തുകയാണെന്നും, സമൂഹത്തിന്റെയും, നീതിയുടെയും താല്പര്യം അനുസരിച്ചു പ്രതികളുടെ വധശിക്ഷ എത്രെയും വേഗം തന്നെ നടപ്പാക്കണമെന്നും കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ മുകേഷ് സിംഗ് പുനഃപരിശോധന ഹർജി 186 ദിവസങ്ങൾക്കു ശേഷമാണ് നൽകിയതെന്നും, തിരുത്തൽ ഹർജിക്കായി 550 ദിവസം താമസമെടുത്തത് മനഃപൂർവമാണെന്നും തുഷാർ മേത്ത പറഞ്ഞു.
മറ്റൊരു പ്രതിയായ പവൻ ഗുപ്‌ത ദയാഹർജിയോ തിരുത്തൽ ഹർജിയോ ഇത്രെയും കാലമായിട്ടും നൽകിയില്ല. കുറ്റകൃത്യം നടക്കുമ്പോൾ പ്രതി പ്രായപൂർത്തി ആയിട്ടില്ലെന്നാണ് ഇപ്പോൾ ഹർജിയിൽ നല്കുന്നത്. ശിക്ഷയിൽ കാലതാമസം വരുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണമെന്നുള്ള ജയിൽ ചട്ടം രാഷ്‌ട്രപതിയുടെ കൈയിലുള്ള ദയാഹർജിയ്ക്ക് ഈ ചട്ടം ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു