ഡൽഹി: ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ വീണ്ടും പ്രതികരണവുമായി മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ലഡാക്കിലെ രാജ്യസ്നേഹികളായ ജനങ്ങൾ ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ ഉയർത്തുന്ന ശബ്ദം കേന്ദ്രസർക്കാർ കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ മുന്നറിയിപ്പിനെ അവഗണിച്ചാൽ രാജ്യത്തിന് കനത്ത നഷ്ടമുണ്ടാകുമെന്നും രാജ്യത്തിനു വേണ്ടി അവരുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ ഇന്ത്യ ചൈന അതിർത്തി സന്ദർശനം നടത്തിയിരുന്നു.
ലഡാക്ക് നിവാസികൾ പറയുന്നത് ചൈന തങ്ങളുടെ ഭൂമി കൈക്കലാക്കിയെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് ആരും തങ്ങളുടെ ഭൂമി കൈക്കലാക്കിയിട്ടില്ലെന്നാണ്. ഇക്കാര്യത്തിൽ ആരോ ഒരാൾ കള്ളം പറയുകയാണെന്നും രാഹുൽഗാന്ധി ചെയ്തു. ലഡാക് സംസാരിക്കുന്നു എന്ന തലക്കെട്ടു കൂടിയുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് രാഹുൽഗാന്ധി ട്വിറ്ററിലൂടെ വിമർശനം നടത്തിയത്.