കുന്നംകുളം : വിനോദയാത്രയ്ക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സ്കൂൾ അദ്ധ്യാപകനെ ഇരുപത്തിയൊൻപതര വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. നിലമ്പൂർ ചീരക്കുഴി സ്വദേശി അബ്ദുൽ റഫീക്കിനെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 2.15 ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം ഒൻപത് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറവട്ടി പുതുമനശ്ശേരിയിലെ സ്വകാര്യ സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനിയെ സ്കൂളിലെ സന്മാർഗം അധ്യാപകനായ അബ്ദുൽ റഫീക്ക് ബസിൽ വെച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു.
പരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായും ആന്തരീക അവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തുകയും തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഫാസ്ട്രക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.