സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി രംഗത്ത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് പരിഹാസ രൂപേണയുള്ള വാക്കുകള്‍.
പൊലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ വനിതാ പ്രതിനിധി പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും ആയിരുന്നു വനിത പ്രതിനിധിയുടെ പരിഹാസ വാക്കുകള്‍. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് പറഞ്ഞ വനിത പ്രതിനിധി പൊലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ലെന്നും കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ലെന്നും പാർട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും വിമർശനമുയർന്നു. പാർട്ടിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളില്‍ തഴയുന്നു. പാർട്ടി പദവിയിലെത്തിയ സ്ത്രീകളുടെ കണക്കുകള്‍ സെക്രട്ടറിയുടെ റിപ്പോർട്ടില്‍ ഉണ്ട്. അതില്‍ സന്തോഷമുണ്ട്. നിശ്ചിത പാർട്ടി പദവികളില്‍ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വനിത പ്രതിനിധി ചോദിച്ചു.