സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിന് വേണ്ടി പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും വരെ വലവിരിച്ചിട്ട് അവർ കുടുങ്ങിയില്ലെന്ന് മാത്രമല്ല അവരുടെ ശബ്ദ സന്ദേശം പുറത്ത് വരികയും ചെയ്തിരിക്കുന്നു. എന്താണ് ഇതിനർത്ഥമെന്ന് ചോദിച്ചു കൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. പോലീസും പിണറായി സർക്കാരും ജനങ്ങളെ വിഡ്ഢികളാക്കി ഒത്തു കളിക്കുന്ന നാടകം ആണിതെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും കൂടാതെ സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട ചാനൽ ശബരിമലയിൽ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോൾ വാർത്ത ബ്രേക്ക് ചെയ്ത അതേ ചാനൽ ആണെന്ന് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…
സ്വപ്ന സുരേഷിന്റതായി പുറത്തുവന്ന ശബ്ദരേഖ കേട്ടപ്പോൾ പാകിസ്ഥാൻ പുറത്തുവിട്ട കുൽഭൂഷൺ ജാദവിന്റെ ( ഭാരതത്തിന്റെ വീരപുത്രനെ താരതമ്യപ്പെടുത്തുകയല്ല , വീഡിയോയിൽ പാക്കിസ്ഥാൻ നടത്തിയ കൃത്രിമത്വം സൂചിപ്പിക്കുകയാണ് ഉദ്ദേശം) വീഡിയോ ആണ് ഓർമ്മ വന്നത്. ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവർ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു. കൃത്രിമത്വം തോന്നാതിരിക്കാൻ കുൽഭൂഷൺ ജാദവിന്റെ വീഡിയോയിൽ പാകിസ്ഥാനും സ്വപ്ന സുരേഷിന്റെ ഓഡിയോയിൽ കേരള സർക്കാരും നന്നായി ശ്രമിച്ചിട്ടുണ്ട്. കേരള പോലീസ് സൈബർ വിഭാഗം ആദ്യമായി മോശമല്ലാത്ത ഒരു ജോലി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ. കേരള പോലീസ് കെട്ടി എഴുന്നള്ളിച്ച് ശബരിമലയിലേക്ക് കൊണ്ടുവന്ന മനീതി സംഘത്തിന്റെ യാത്രയും തൽസമയം നൽകിയത് 24 ന്യൂസ് ആയിരുന്നു. ശബരിമലയിൽ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോൾ വാർത്ത ബ്രേക്ക് ചെയ്തതും 24 ന്യൂസ്.
സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും 24 ന്യൂസ് ചാനലാണ്. പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തിൽ ഇനി ആർക്കാണ് സംശയമുള്ളത്?
സ്വപ്ന സുരേഷിനെ കൊണ്ട് താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറയിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ ബുദ്ധിപൂർവ്വമായ നീക്കമാണ്. മുഖ്യമന്ത്രിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ സ്വപ്ന സുരേഷിന് ജീവാപായം സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നു ഞാൻ ഭയക്കുന്നു. എന്നിട്ടത് ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം. ഫസലിനെ വെട്ടി തൂവാല ചോരയിൽ മുക്കി ആർഎസ്എസ് ശാഖയിൽ കൊണ്ടുപോയിയിട്ട സിപിഎം ക്രിമിനൽ ബുദ്ധിയാണ് ഇപ്പോൾ നാട് ഭരിക്കുന്നത്. അതും അതിലപ്പുറവും നടന്നേക്കാം.