തിരുവനന്തപുരം : ഭക്ഷണത്തിൽ മയക്ക് മരുന്ന് കലർത്തി ട്രെയിൻ യാത്രക്കാരായ യുവതികളിൽ നിന്ന് പത്ത് പവൻ സ്വർണാഭരണവും, മൊബൈൽ ഫോണുകളും കവർന്നു. നിസാമുദ്ധീൻ-തിരുവനന്തപുരം എക്സ്പ്രസിൽ സഞ്ചരിച്ച അമ്മയും മകളും ഉൾപ്പടെയുള്ള മൂന്ന് പേരാണ് കവർച്ചയ്ക്ക് ഇരയായത്.
തിരുവല്ലയിൽ വിവാഹത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ നിന്നും യാത്ര തിരിച്ച യുവതികളെ തിരുവനന്തപുരം സെന്ടട്രൽ സ്റ്റേഷനിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തിയ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവല്ല സ്വദേശി രാജലക്ഷ്മി, മകൾ ഐശ്വര്യ ആലുവ സ്വദേശി കൗസല്യ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധം വീണ്ടെടുത്തപ്പോഴാണ് കവർച്ച നടന്നതായി ഇവർ അറിയുന്നത്.
ഡൽഹിയിൽ താമസിക്കുന്ന രാജലക്ഷ്മി മകളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാനായാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് ട്രെയിൻ കയറിയ കൗസല്യ ആലുവയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യാത്ര മധ്യേ സേലത്തും കോയമ്പത്തൂരിനുമിടയിൽ വെച്ച് മയക്ക് മരുന്ന് ചേർത്ത ഭക്ഷണം നൽകി ബോധരഹിതരാക്കി കവർച്ച നടത്തുകയായിരുന്നു. രാജലക്ഷ്മിയുടെ ബാഗിലുണ്ടായിരുന്ന പത്ത് പവൻ സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളും, കൗസല്യയുടെ കമ്മലുമാണ് മോഷണം പോയത്.
സേലത്ത് നിന്ന് ഒരാൾ ഭക്ഷണം തന്നതായി ഇവർ പൊലീസിന് മൊഴി നൽകി. കൂടാതെ പ്രതി എന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. അസ്ഗർ ബാദ്ഷ എന്നയാളുടെ ചിത്രമാണ് റയിൽവേ പോലീസ് പുറത്ത് വിട്ടത്.