സ്വർണ്ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നിക്ഷേപവും രഹസ്യ ബാങ്ക് ലോക്കറും ഉണ്ടെന്ന് എൻ ഐ എ. കണ്ടെത്തി. ഇത് സംബന്ധിച്ചു പരിശോധന തുടങ്ങിയെന്നും എൻ ഐ എ കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കുറ്റസമ്മതം മൊഴികൾ അടങ്ങുന്ന റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ എൻ ഐ എ പറയുന്നത്. കൂടാതെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കാനുള്ള ഗൂഢാലോചനയിൽ ഇവർ പങ്കാളികളാണെന്നും പറയുന്നു.
രഹസ്യ വിവരങ്ങളടങ്ങിയ സ്വപ്നയുടെ 6 മൊബൈൽ ഫോണുകളും 2 ലാപ്ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഫെയ്സ് ലോക്കുള്ള രണ്ട് ഫോണുകളും ഗൂഢാലോചനയുടെ തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മൊബൈലിൽ നിന്നും മായ്ച്ചുകളഞ്ഞിട്ടുള്ള സന്ദേശങ്ങൾ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളും ഊർജിതമാക്കി. കേസിലെ മറ്റൊരു മുഖ്യപ്രതിയും ദേശവിരുദ്ധ ബന്ധമുള്ള കെ ടി റമീസാണ് മുഖ്യസൂത്രധാരൻ. ഇയാൾക്ക് മറ്റുപല സ്വർണക്കടത്ത് ശൃംഖലകൾ ഉള്ളതായും പറയുന്നുണ്ട്.
റമീസിനെ എൻഐഎ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരും. നയതന്ത്ര ബാഗേജ് വഴി കഴിയുന്നത്ര സ്വർണം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഒത്താശ ചെയ്യുകയും നിർദ്ദേശം നടത്തിയതും റമീസാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വർണ്ണം ഉപയോഗിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ തെളിവുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി വൈ എസ് പി സി രാധാകൃഷ്ണപിള്ള അറിയിച്ചു.