തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് ഐടി വകുപ്പിലെ നിയമനത്തിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തെ കോൺസുലേറ്റിൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നേടുന്നതിന് വേണ്ടി സ്വപ്ന സമർപ്പിച്ച വിദ്യാഭ്യാസ രേഖകൾ അടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ചുള്ളതിൽ അവ്യക്തത നിലനിൽക്കുകയാണ്. ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്ന നൽകിയ രേഖകളാണ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആരോപണങ്ങൾ ഉയർന്നു വരുന്നെങ്കിലും പോലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നുള്ള തരത്തിലും ആക്ഷേപങ്ങൾ ഉയർന്നുവരുന്നുണ്ട്.
എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്ന ജോലി ചെയ്യുമ്പോൾ പ്ലസ്ടുവും ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സ്പേസ് പാർക്കിലെ ജോലിക്കായി സ്വപ്ന ബാംഗ്ലൂർ ആസ്ഥാനമായ വിഷൻ ടെക്നോളജിക്ക് നൽകിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ ബാബാസാഹിബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ്. ഇക്കാര്യത്തിൽ ഇപ്പോഴും ദുരൂഹതകളും സംശയങ്ങളും നിലനിൽക്കുകയാണ്.