കല്യാണ മണ്ഡപത്തിൽ നിന്നും 24 കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകുകയും മതപരിവർത്തനം ചെയ്യുകയും ചെയ്തതായി പരാതി. പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലാണ് സംഭവം നടന്നത്. നടപടിയ്ക്കെതിരെ പാക്കിസ്ഥാനിലെ ഹൈന്ദവ സമൂഹം പ്രതിഷേധിക്കുകയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടരീതിയിലുള്ള സംരക്ഷണത്തിൽ ഉറപ്പ് നല്കണമെന്നും ആവശ്യപ്പെട്ടു.
പാകിസ്ഥാൻ പ്രധാനമന്ത്രി ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ അത് തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ഹിന്ദുക്കൾ പറഞ്ഞു. ഹൈന്ദവ ആചാരപ്രകാരം വിവാഹം നടന്നുകൊണ്ടിരുന്നപ്പോൾ മണ്ഡപത്തിലേക്ക് ഒരു സംഘം അക്രമികൾ ഇരച്ചു കയറുകയും യുവതിയെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നതായി പറയുന്നു. ഷാ രുഖ് ഗുൽ എന്ന ആളുടെ നേതൃത്വത്തിലാണ് സംഭവം നടന്നതെന്നും യുവതിയെ മതപരിവർത്തനം നടത്തിയതായും പറയുന്നു.
യുവതി 2019 ഡിസംബറിൽ മതം മാറിയിരുന്നതായും ശേഷം പുതിയ പേര് സ്വീകരിച്ചതായും പറയുന്നുണ്ട്. യുവതിയെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. യുവതി ഇസ്ലാം മതം സ്വീകരിച്ചത് വീട്ടുകാർ അറിഞ്ഞിരുന്നുവെന്നും അതിനാൽ യുവതിയെ പെട്ടെന്ന് വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുക ആയിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.