കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിധോധന നടത്തി. താരത്തിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രാവിലെ 12 മണിയോടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ താരത്തിന്റെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞ് കിടക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം മതിൽ ചാടി അകത്ത് പ്രവേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദിലീപിന്റെ സഹോദരി സ്ഥലത്തെത്തി വീട് തുറന്ന് കൊടുക്കുകയായിരുന്നു.
ഇരുപതംഗ സംഘമാണ് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകൾ തേടിയാണ് പരിശോധന നടത്തിയതെന്നാണ് വിവരം. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിൽ പരിശോധന നടത്തിയത്.