കൊല്ലം: ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അനുജിത്തിന്റെ വിയോഗം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ചാനലുകളിലും മറ്റും നിറഞ്ഞുനിന്നിരുന്നു. അനുജിത്ത് വിടപറഞ്ഞത് എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ചുകൊണ്ടാണ്. ഇപ്പോൾ അനുജിത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി സുഹൃത്തുക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വീട് വാങ്ങാനായി എടുത്ത വായ്പ സുഹൃത്തുക്കൾ അടച്ചു തീർക്കും.
വീട് വാങ്ങുന്നതിനായി മൂന്നര ലക്ഷം രൂപയാണ് അനുജിത്തിന്റെ കുടുംബം വായ്പ എടുത്തിരുന്നത്. ഇത് അടച്ചു തീർക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. പുത്തൂർ കുളക്കട തീയേറ്ററിനു സമീപത്തായി കഴിഞ്ഞവർഷമാണ് അനുജിത്ത് വീട് വാങ്ങിയത്. 2020 ജനുവരി 26 നായിരുന്നു വീടിന്റെ പാലുകാച്ചൽ. കയ്യിലുണ്ടായിരുന്ന സ്വർണവും വിറ്റ് കേരള ബാങ്ക് കൊട്ടാരക്കര സായാഹ്ന ശാഖയിൽ നിന്നും മൂന്നരലക്ഷം രൂപയാണ് വായ്പയെടുത്തത്. ഇതിന്റെ മുതലും പലിശയുമടക്കം 3.49 ലക്ഷം രൂപ തിരിച്ച് അടയ്ക്കേണ്ടത്. അനുജിത്തിന് അപകടം സംഭവിച്ചപ്പോൾ ചികിത്സാ ആവശ്യങ്ങൾക്കായി സുഹൃത്തുക്കൾ പണം സമാഹരിച്ചിരുന്നു.
ചികിത്സയ്ക്കും മറ്റുമായി ചെലവായതിന്റെ ബാക്കി വന്ന തുകയ്ക്കൊപ്പം പോരാത്ത തുക സമാഹരിച്ച് വായ്പ തിരിച്ചടയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് സുഹൃത്തുക്കൾ നടത്തുന്നത്. ജൂലൈ 14ന് രാത്രി 11 മണിക്ക് കലയപുരത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അനുജിത്തിന് ജൂലൈ 17 ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അനുജിത്തിന്റെ ആഗ്രഹപ്രകാരമാണ് ഹൃദയവും കൈകളും ഉൾപ്പെടെയുള്ള 8 അവയവങ്ങൾ ദാനം ചെയ്തത്.