ഡൽഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആരോഗ്യ പ്രവർത്തകരെ തടയുന്നതിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയക്കുകയും ചെയ്തു. ചില സംസ്ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ തടയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു നീക്കത്തിന് തയ്യാറെടുത്തത്. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെ തടയുന്ന സംഭവത്തിൽ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ആംബുലൻസുകളും, ശുചീകരണ തൊഴിലാളികളെയും തടയരുതെന്നുള്ള ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. സ്വകാര്യ ലാബുകൾ ക്ലിനിക്കുകൾ നഴ്സിംഗ് ഹോമുകൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് പുറത്ത് ആരോഗ്യ പ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നും കത്തിൽ പറയുന്നുണ്ട്.