തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെയും സുഭാഷ് വാസുവിനെതിരെയും രൂക്ഷമായ രീതിയിലുള്ള വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണ് സെൻകുമാറും സുഭാഷ് വാസുവും എന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. കൂടാതെ അവർ സ്വയം നശിക്കുന്നതിനോടൊപ്പം തന്നെ മറ്റുള്ളവരെയും നശിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടി കൊണ്ട് ഈയടുത്തിടെ സുഭാഷ് വാസു രംഗത്തെത്തിയിരുന്നു. തുടർന്ന് ചാനലുകളിലും മറ്റുമത് വലിയ രീതിയിലുള്ള ചർച്ചയും വാർത്തകളും ആയിരുന്നു. വെള്ളാപ്പള്ളി നടേശന് ഇത് വലിയ രീതിയിലുള്ള ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രൂക്ഷമായ രീതിയിലുള്ള വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ എത്തിയിരിക്കുന്നത്.
ഏലക്ക കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍റെ പേരിലുള്ള കായംകുളത്തെ കോളേജിന്‍റെ പേര് മാറ്റുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളുവെന്നും, കൂടാതെ കോളേജിന്‍റെ പേര് തനിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ അഴിമതിയാണ് കള്ള ഒപ്പിട്ടു കൊണ്ട് നടത്തിയിരിക്കുന്നതെന്നും, കോടതിയെ സമീപിച്ചു കൊണ്ട് അതിനെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.