അടിയന്തര ഘടങ്ങളിൽ ഡോക്ടറിനെ ലഭ്യമാകാതെ വരുമ്പോൾ ഗർഭിണിയുടെ പ്രസവം എടുക്കുന്ന കഥകൾ സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട്. അത്തരം ഒരു യഥാർത്ഥ സംഭവം നടന്നിരിക്കുകയാണ് കർണാടകയിലെ ഹുബ്ബള്ളിയിൽ. ഗർഭിണിയായ യുവതിയെ ഡോക്ടറിന്റെ അടുത്ത് നേരിട്ടെത്തിക്കാൻ കഴിയാത്തതിനാൽ ഡോക്ടറിന്റെ നിർദേശ പ്രകാരം ഒരു കൂട്ടം യുവതികൾ ചേർന്ന് പ്രസവമെടുക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കടുത്ത പ്രസവ വേദനയുണ്ടായതിനെ തുടർന്ന് യുവതിയെ ഡോക്ടറിന്റെ അടുത്ത് എത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും ലഭ്യമാകാതെ വന്നതോടെയാണ് ഒരു കൂട്ടം യുവതികൾ പ്രസവമെടുക്കാൻ തയ്യാറായത്. ഭൂരിഭാഗം ഡോക്ടറുമാരും കോവിഡ് ഡ്യൂട്ടിയിലും മറ്റുമായതിനാൽ യുവതിയുടെ അവസ്ഥ മോശമാകുന്ന സ്ഥിതി വന്നപ്പോഴാണ് യുവതികൾ പ്രസവമെടുക്കാൻ മുൻകൈയെടുത്തത്.
ഹുബ്ബള്ളി കിംസ് ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രിയങ്ക മാതംഗിയെ ഫോണിൽ ബന്ധപ്പെടുകയും തുടർന്ന് ഡോക്ടർ പ്രസവമെടുക്കാനുള്ള നിർദേശങ്ങൾ വീഡിയോ കോൾ വഴി യുവതികൾക്ക് നൽകുകയായിരുന്നു. നിർദേശങ്ങൾ പാലിച്ച് യുവതികൾ മറ്റ് കുഴപ്പങ്ങളൊന്നുമില്ലാതെ പ്രസവമെടുക്കുകയായിരുന്നു. ആൺ കുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. ഡോക്ടർ തന്നെയാണ് ഇക്കാര്യം ചിത്രങ്ങൾ സഹിതം പുറത്ത് വിട്ടത്.