കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ സമീപത്തെ എടവേലിക്കലിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. രമ്യാ നിവാസിൽ പി രഞ്ജിത്തിനാണ് വെട്ടേറ്റത്. ഇരുകൈകൾക്കും വെട്ടേറ്റ രഞ്ജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ഒരു സംഘം സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് ബിജെപി മട്ടന്നൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട 8 സിപിഎം പ്രവർത്തകർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഗർഭിണിയായ സഹോദരിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ഇറങ്ങുന്നതിനിടയിലാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന മട്ടന്നൂർ മേഖലകളിൽ ഓണ നാളുകളിൽ പോലും സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് രാജൻ പുതുക്കാട് ആരോപിച്ചു.