തിരുവല്ല ; തിരുവല്ലയിൽ കന്യാസ്ത്രീ മഠത്തിലെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ദുരൂഹത ഉയർത്തി നാട്ടുകാർ. പെൺകുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുക്കുമ്പോൾ ചുരിദാറിന്റെ പാന്റ് ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും അർദ്ധനഗ്‌നയായിരുന്നു എന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. പെൺകുട്ടിയെ പുറത്തെടുക്കുന്ന വീഡിയോ പരിസര വാസികൾ മൊബൈലിൽ പകർത്തിയിരുന്നു ആ മൊബൈൽ ദൃശ്യങ്ങൾ ഉയർത്തിയാണ് നാട്ടുകാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ വീഴ്ചയുടെ ആഘാതത്തിൽ ഉണ്ടായ പരിക്കുകൾ മാത്രമേ ഉള്ളുവെന്നും മറ്റുള്ള തരത്തിൽ പരിക്കുകൾ ഇല്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർത്ഥിയായിരുന്ന ദിവ്യ പി ജോണിനെ കഴിഞ്ഞ ദിവസം രാവിലെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ മരണത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പപടത്തിലെ അന്തേവാസി മഠത്തിലെ അന്തേവാസി കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയും സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഞ്ചുവർഷത്തോളമായി ദിവ്യ മഠത്തിലെ അന്തേവാസി ആയിരുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്നുള്ള കാര്യം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുരക്കൽ അടക്കമുള്ള നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.