ഇസ്ലാമാബാദ്: കശ്മീർ വിഷയം പാർലമെന്റിൽ വീണ്ടും ഉന്നയിച്ച് ഇമ്രാൻഖാൻ. പാകിസ്ഥാൻ സ്വാതന്ത്ര്യദിന ആഘോഷിക്കുന്നതിനു മുന്നോടിയായാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ വീണ്ടും പരാമർശം നടത്തിയിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന് രൂക്ഷമായ രീതിയിൽ വിമർശിക്കുകയും പാക് അധീന കാശ്മീർ കൈക്കലാക്കാൻ വേണ്ടിയുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും ഇമ്രാൻഖാൻ കുറ്റപ്പെടുത്തി. കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ പലപ്പോഴായി ഇമ്രാൻ ഖാനും പാക് വിദേശകാര്യ മന്ത്രിയും ഉന്നയിച്ചിരുന്നു. വിഷയം ഉന്നയിച്ചതോടെ നാണംകെട്ടതല്ലാതെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല. കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണച്ച് മുസ്ലിം രാജ്യങ്ങൾപോലും വിട്ടു മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ഇന്ത്യയെ പിണക്കാനില്ലെന്നുള്ള നിലപാടാണ് മുസ്ലിം രാഷ്ട്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്. സൗദി അറേബ്യ പാകിസ്ഥാന് കടം നൽകിയ പണം തിരികെ വാങ്ങിയത് പാകിസ്ഥാന് വലിയ രീതിയിലുള്ള നാണക്കേടുണ്ടാക്കി. തുടർന്ന് ചൈനയുടെ സാമ്പത്തിക അടിമത്തത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്കാണ് പാകിസ്ഥാൻ പോകുന്നത്. ആഗോളതലത്തിൽ ചൈന നേരിട്ട വെല്ലുവിളിയും ഇന്ത്യയോട് സ്വീകരിച്ച നിലപാടും പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി.