ഹൈദരാബാദ് : ചിറ്റൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിന്റെ തലയറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി യുവതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗുണ്ടൂർ നർസറോപേട്ട് സ്വദേശി ഭശ്യാം രവീന്ദ്രൻ (53) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധര (50) യെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
പോലീസ് സ്റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിന് പിന്നാലെ പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭർത്താവ് ഭശ്യാം രവീന്ദ്രന്റെ ശരീരം കണ്ടെടുത്തു. ഏറെ നാളായി ഇരുവരും തമ്മിൽ സ്ഥിരം വഴക്കിടാറുള്ളതായി പോലീസ് പറയുന്നു. സംഭവ ദിവസവും ഇരുവരും വഴക്കിട്ടിരുന്നു ഇതിനിടയിൽ വസുന്ധര ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങളുമായി വസുന്ധര വീട്ടിൽ നിന്നും ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഗിദ്ധല്ലൂർ സ്വദേശിയാണ് വസുന്ധര. ഇരുവരുടെയും കുടുംബത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.