തൃശൂർ : കുതിരാൻ തുരങ്കത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് തുരങ്കത്തിനകത്ത് സ്ഥാപിച്ച സുരക്ഷാ ക്യാമറകളും. എൽഇഡി ലൈറ്റുകളും തകർത്ത സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കുന്നുമ്മൽ സ്വദശി ജിനേഷ് (38) ആണ് അറസ്റ്റിലായത്. ദേശിയ പാത നിർമ്മാണത്തിന് കരാറുള്ള പീച്ചി സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് കുതിരാൻ തുരങ്കത്തിൽ 90 മീറ്ററുകളോളം ദൂരത്തിൽ സ്ഥാപിച്ച 104 ലൈറ്റുകളും ക്യാമറകളും തകർത്തത്. ടോറസ് ലോറിയുടെ പുറകിലുള്ള ബക്കറ്റ് ഉയർത്തി അതിവേഗത്തിൽ വാഹനം ഓടിക്കുകയായിരുന്നു. ബക്കറ്റിൽ തട്ടിയാണ് ലൈറ്റുകളും ക്യാമറകളും തകർന്നത് കൂടാതെ പൊടിപടലം തിരിച്ചറിയാൻ തിരിച്ചറിയാനുള്ള സെൻസറുകളും പൂർണമായും തകർന്നു. പത്ത് ലക്ഷം രൂപയുടെ നാശനഷ്ട്ടമുണ്ടായതായാണ് വിവരം. സംഭവത്തിന് ശേഷം നിർത്താതെ പോയ ലോറിയെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് കണ്ടെത്തുകയായിരുന്നു.
ലോറിയുടെ മുൻപിൽ എഴുതിയ ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന വാചകമാണ് നിർത്താതെ പോയ ലോറിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ അവ്യക്തമായി പതിഞ്ഞ അക്ഷരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോറിയേയും ഡ്രൈവറെയും കണ്ടെത്തിയത്.