ചെങ്ങന്നൂർ : കെ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ വില്ലേജ് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ എരമല്ലൂർ എഴുപുന്ന സ്വദേശി ഷിനോയ് (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്‌ണു (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റ് ബസ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്ന് കാർ വെട്ടിപൊളിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസം മുൻപ് ഉദ്‌ഘാടനം ചെയ്ത കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് നിരന്തരം അപകടത്തിൽ പെടുന്നതിൽ കെഎസ്ആർടിസി നേരത്തെ പരാതി നൽകിയിരുന്നു. ഉദ്ഘടന ദിവസം തന്നെ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടിരുന്നു. ബോധപൂർവം കെ സ്വിഫ്റ്റ് ബസ് സർവീസ് തകർക്കാനുള്ള ശ്രമം നടക്കുന്നതായാണ് കെഎസ്ആർടിസി യുടെ പരാതിയിൽ പറഞ്ഞിരുന്നത്.