ഡൽഹി: രാജ്യത്തെ ചെറുപ്പക്കാർക്ക് ഇന്ത്യയിൽ തൊഴിൽ നൽകാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് മൂലം രാജ്യത്തിനകത്ത് കനത്ത നഷ്ടമാണുണ്ടായതെന്നുള്ള മുന്നറിയിപ്പു നല്കിയപ്പോൾ തന്റെ വാക്കുകളെ മാധ്യമങ്ങൾ കളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ജോലി നൽകാൻ കഴിയില്ലെന്നുള്ള കാര്യം ഞാൻ പറയുകയാണെന്നും എന്നാൽ നിങ്ങളത് സമ്മതിച്ചില്ലെങ്കിൽ ആറേഴു മാസം കഴിയുമ്പോൾ കാത്തിരുന്ന് കാണാമെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കഴിഞ്ഞ നാലുമാസ കാലയളവിൽ രണ്ട് കോടി ജനങ്ങൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ രണ്ടുകോടി കുടുംബങ്ങളുടെ ഭാവിയും ഇരുട്ടിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ തൊഴിലില്ലായ്മയും സമ്പത്ത് വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചു കൊണ്ട് മറച്ചു വയ്ക്കാൻ ആകില്ലെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. കൂടാതെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഗുണഭോക്താക്കളുടെ പട്ടിക കേന്ദ്രസർക്കാർ വിപുലീകരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.