കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കനത്ത ജാഗ്രത വേണമെന്നുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. കൊറോണ വൈറസ് അതിതീവ്രമായ രീതിയിൽ പടരുമ്പോഴും മിക്ക രാജ്യങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്ന സാഹചര്യം കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന പ്രതികരണവുമായി രംഗത്തെത്തിയത്. നിലവിൽ അന്താരാഷ്ട്രതലത്തിൽ 280000 പേരോളം വൈറസ് ബാധിച്ച മരണപ്പെട്ടിട്ടുണ്ട്. കൂടാതെ രോഗബാധിതരുടെ എണ്ണം 4242000 കടന്നു. നിലവിൽ അമേരിക്കയിലും ഇറ്റലിയിലും റഷ്യയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നു വരികയാണ്.
ഇറ്റലിയെ മറികടന്ന് റഷ്യ കൊറോണ ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തെത്തി. റഷ്യയിൽ ഒരു ദിവസം 11000 ലധികം ആളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വൈറസ് ബാധിതരുടെ എണ്ണം 221000 ത്തോളമായി ഉയർന്നു. അമേരിക്കയിൽ ഒരാഴ്ച്ചയായിട്ടു മരണനിരക്കിൽ ഗണ്യമായ രീതിയിലുള്ള കുറവുണ്ട്. ചൈനയിലെ വുഹാനിൽ വൈറസ് വീണ്ടും വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇത്തരത്തിൽ വൈറസ് വ്യാപനം ഇനിയും കൂടുമോയെന്നുള്ള ഭയപ്പാടിലാണ് മിക്കരാജ്യങ്ങളും. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.