Friday, March 29, 2024
-Advertisements-
KERALA NEWSകോൺഗ്രസ്‌ പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് നടക്കാത്ത ചരിത്രനേട്ടം മോദി സർക്കാർ 18 ദിവസംകൊണ്ട് ഇന്ധനവില വര്ധനവിലൂടെ...

കോൺഗ്രസ്‌ പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് നടക്കാത്ത ചരിത്രനേട്ടം മോദി സർക്കാർ 18 ദിവസംകൊണ്ട് ഇന്ധനവില വര്ധനവിലൂടെ കൈവരിച്ചിരിക്കുന്നുവെന്ന് എംബി രാജേഷ്

chanakya news
-Advertisements-

തിരുവനന്തപുരം: രാജ്യത്ത് ദിനംപ്രതി ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമതശിച്ചുകൊണ്ട് എം ബി രാജേഷ് രംഗത്ത്. കോൺഗ്രസ്‌ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാഞ്ഞ കാര്യമാണ് ഇപ്പോൾ മോദി സർക്കാർ 18 ദിവസം കൊണ്ട് കൈവരിച്ചതെന്നും മോദി സർക്കാരിനെ എം ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ഡീസലും മഹാ ഭാരത വിജയവും, കൺഗ്രാറ്റ്സ് മോദി ജി കൺഗ്രാറ്റ്സ്. ഒടുവിൽ അങ്ങ് അതും സാധിച്ചിരിക്കുന്നു. കോൺഗ്രസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാത്ത ചരിത്രനേട്ടം പതിനെട്ടാം ദിവസം അങ്ങ് കൈവരിച്ചിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചരിത്രത്തിലാദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്നിരിക്കുന്നു. ഡൽഹിയിൽ പെട്രോൾ 79.76 രൂപയും ഡീസൽ 79.88 രൂപയുമാണിന്ന്.മഹാഭാരത യുദ്ധം പതിനെട്ടു ദിവസമായിരുന്നല്ലോ. ഈ യുദ്ധത്തിലും പതിനെട്ടാം ദിവസമാണ് മോദി ജി ലക്ഷ്യം നേടിയത്.ഈ യുദ്ധത്തിലായിരുന്നു മോദിജിയുടെ ശ്രദ്ധ മുഴുവൻ എന്നതുകൊണ്ട് മാത്രമാണ് ഗാൽവാനിൽ ശ്രദ്ധ പാളിയത്.

ഇന്നത്തെ ചരിത്രനേട്ടത്തിൻ്റെ പ്രാധാന്യം വല്ലതും മോദി ജിയുടെ വിമർശകർക്കറിയുമോ? 2011 ൽ പെട്രോളും ഡീസലും തമ്മിൽ 30 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു! മൻമോഹൻ ആഞ്ഞ് ശ്രമിച്ചതാണ്. പക്ഷേ ഒടുവിൽ മോദി ജി തന്നെ വേണ്ടി വന്നു ഒരു ന്യായവുമില്ലാത്ത ആ അസമത്വം അവസാനിപ്പിച്ച് ‘സമത്വം ‘ സ്ഥാപിക്കാൻ.എന്നിട്ടോ സമത്വത്തിൻ്റെ വക്താക്കളായ കമ്മികൾക്കാണ് ഏറ്റവും വലിയ എതിർപ്പ്. നാളെ (25.06. ) വില കുറക്കാൻ അവർ സമരം ചെയ്യുമത്രേ.എഴുപതു കൊല്ലം കൊണ്ട് സാധിക്കാത്ത മറ്റൊരു കാര്യം കൂടി യാഥാർത്ഥ്യമാക്കിയ മോദിജി ഒരു സംഭവം തന്നെ.എന്നാൽ ഈ ചരിത്ര നേട്ടത്തിലേക്കുള്ള പാത കഠിനമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് വിമർശിക്കുന്ന രാജ്യദ്രോഹികൾക്കറിയാമോ? ആ നാൾവഴി ഇങ്ങനെ

1.മോദിജി 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ പെട്രോളിന് 247 ഉം (9:48-32.98 രൂ) ഡീസലിന് 794 ഉം (3.56-31.83 രൂ) ശതമാനം വീതം കേന്ദ്ര എക്സൈസ് തീരുവ കൂട്ടി. ഈ ധീരമായ തീരുമാനമെടുക്കാൻ 56 ഇഞ്ച് നെഞ്ചളവുള്ള കരുത്തനായ നേതാവിനല്ലാതെ ആർക്കു കഴിയും?

2. വില കുറയുമ്പോഴും നിരന്തരം നികുതി കുട്ടി വില മുന്നോട്ടു തന്നെ നയിക്കാനുള്ള നിശ്ചയദാർഡും .നിത്യേന വില കൂട്ടാനുള്ള നിഷ്കർഷ മോദി ജിയെ വ്യത്യസ്തനാക്കുന്നു.ലോകത്തെ ഏത് ഭരണാധികാരിക്കാണ് ഇത് സാധിച്ചിട്ടുള്ളത്? ലോക്ക്ഡൗണിൽ വൈദ്യുത ഉപയോഗം കൂടിയപ്പോൾ ചാർജ് കൂടിയിട്ടും അത് കുറച്ചു കൊടുത്ത പിണറായിയെപ്പോലെയല്ല, ഇന്ധന വില കുറയുമ്പോൾ പോലും കൂട്ടാനുള്ള അപാര സിദ്ധിയുള്ള ഭരണാധികാരിയാണ് മോദി ജി.

3. ലോകത്ത് ഏറ്റവും കൂടിയ ഇന്ധന നികുതിയുള്ള രാജ്യമായി ഇന്ത്യ മറിയത് മോദി ജിയുടെ നേതൃത്വത്തിലല്ലേ? 2014ൽ 30 ശതമാനം ഉണ്ടായിരുന്ന കോർപ്പറേറ്റ് നികുതി നിരക്ക് ആദ്യം 25 ഉം പിന്നെ 22 ഉം ഒടുവിൽ 15 ഉം ശതമാനമായി കുത്തനെ കുറച്ചപ്പോഴും ഡീസലിന് 794 ഉം പെട്രോളിന് 247 ഉം ശതമാനം വീതം നികുതി കുട്ടി ബാലൻസ് ചെയ്യാനുള്ള ആ ഭരണമികവാണ് അംഗീകരിക്കേണ്ടത്.

4.2019 ൽ നികുതിയിളവുകളുടെ ഫലമായി കോർപ്പറേറ്റ് നികുതി വരുമാനം 58 വർഷത്തിലാദ്യമായി ഇടിഞ്ഞു. രണ്ട് ലക്ഷം കോടിയുടെ കുറവ് !മോദി ജി പകച്ചു നിൽക്കുകയല്ല ചെയ്തത്.ഇന്ധന നികുതികൾ കൂട്ടി നന്നായൊന്ന് പിഴിഞ്ഞു.2014 മുതൽ 2019 ഡിസംബർ വരെ കേന്ദ്ര സർക്കാരിന് ഇന്ധന നികുതിയിലൂടെ കിട്ടിയ വരുമാനം 17.84 ലക്ഷം കോടി രൂപ !!! അതാണ് മിടുക്ക്.

5. ഇന്ന് മോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്ത് ഏറ്റവും കൂടിയ ഇന്ധന നികുതി നിരക്കും ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുമുള്ള രാജ്യമെന്ന ‘നേട്ടം’ കൈവരിച്ചിരിക്കുന്നു. എവിടെ കുറക്കണമെന്നും എവിടെ കൂട്ടണമെന്നും അറിയുന്ന പ്രധാനമന്ത്രി ഉണ്ടായതിൻ്റെ ഗുണം.

6. കൊറോണക്കു മുമ്പിലും കുലുങ്ങാതെ കൂട്ടി വിലയിൽ മുന്നിലെത്തിച്ച മോദി ജിയല്ലേ ഹീറോ? പാകിസ്ഥാനടക്കം സകല രാജ്യങ്ങളേയും പിന്നിലാക്കി, പകർച്ചവ്യാധിയിലും പതറാതെ ഇന്ത്യയെ ഇന്ധനവിലയിൽ ലോകത്തെ സൂപ്പർ പവറാക്കി മാറ്റിയില്ലേ?

7. ഈ നിരന്തരമായ വിലകൂട്ടലിനൊരൊറ്റ സദുദ്ദേശമേ കേന്ദ്ര സർക്കാരിനുള്ളു. രാജ്യം മുഴുവൻ കക്കൂസുകൾ പണിയുക എന്നതാണ് ആ മഹത്തായ ലക്ഷ്യം. കക്കൂസിൻ്റെ കാര്യത്തിൽ ആത്മ നിർഭരത കൈവരിക്കാനുള്ള ഒരു ചെറിയ ത്യാഗം. അല്ലാതെ ഈ പണമൊന്നും ആരും വീട്ടിൽ കൊണ്ടു പോകുന്നില്ല എന്നു കമ്മികൾ മനസ്സിലാക്കണം.

8. ഇങ്ങനെ നികുതി കൂട്ടുമ്പോഴും അതിൻ്റെ വിഹിതം സംസ്ഥാനങ്ങളിലേക്ക് പോകാതിരിക്കാനുള്ള കരുതലും മോദിയിക്കുണ്ട്.അതുകൊണ്ട് കുട്ടിയതു മുഴുവൻ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡൂട്ടിയും.ഇതിൻ്റെ വിഹിതം സംസ്ഥാനങ്ങൾക്ക് പങ്കുവെക്കേണ്ട. കേന്ദ്രത്തിന് മാത്രമാണ്, സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടത് ബേസിക് എക്സൈസ് ഡൂട്ടി മാത്രം. അത് പെട്രോളിന് 2.98, ഡീസലിന് 4.83 രു. വീതം മാത്രവും.കേരളത്തിൻ്റെ കാര്യമെടുത്താൽ ജനസംഖ്യാനുപാതികമായി ഇവയുടെ 42 ശതമാനത്തിൻ്റെ 2.76 ശതമാനം മാത്രമാണ് (കേരളത്തിൻ്റെ ജനസംഖ്യ ഇന്ത്യയുടെ 2.76 ശതമാനമാണ്.) ലഭിക്കുക. കണക്കനുസരിച്ച് കേന്ദ്ര എക്സൈസ് നികുതിയുടെ വിഹിതമായി പെട്രോൾ ലിറ്ററൊന്നിന് 3.45 പൈസയും ഡീസൽ 5.60 പൈസയും മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. വില കൂട്ടാനുള്ള കരുത്തു മാത്രമല്ല
കുട്ടുന്നതൊക്കെ കേന്ദ്രത്തിന് കിട്ടുമെന്നുറപ്പാക്കാനുള്ള ബുദ്ധിയുമുള്ള നേതാവാണ് മോദി ജി എന്നു മനസ്സിലായോ?

9.കഴിഞ്ഞ 18 ദിവസത്തെ മോദി ജിയുടെ വിശ്രമമില്ലാത്ത കഠിനാദ്ധ്വാനത്തിൻ്റെ വിജയം വിലയിൽ ചരിത്രത്തിലാദ്യമായി പെട്രോളിനെ ഡീസൽ മറികടന്ന ഈ ദിനം ‘രാജ്യസ്നേഹികൾ ‘ മുഴുവൻ അഭിമാനിക്കും. ലോകത്തെ ഏറ്റവും ഉയർന്ന ഇന്ധന നികുതിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റിയ മോദി ജിയെ എല്ലാ ‘രാജ്യസ്നേഹികളും ‘ അഭിനന്ദിക്കും.ഈ സമയത്ത് വില വർദ്ധനവിനെതിരെ സമരം ചെയ്യുന്നവരാണ് രാജ്യദ്രോഹികൾ.ഹല്ല പിന്നെ.. എം.ബി.രാജേഷ്

-Advertisements-