ഡൽഹി: കോൺഗ്രസ് പാർട്ടിയിൽ രാഹുൽഗാന്ധിയെക്കാൾ കേമന്മാരുണ്ടെങ്കിൽ മുന്നോട്ടു വരട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവായ ദിഗ്‌വിജയ് സിംഗ്. പാർട്ടി നേതൃത്വത്തെ കുറിച്ചുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കൾക്കെതിരെയാണ് ദിഗ്വിജയ് സിങിന്റെ പരാമർശം. പാർട്ടി വേദിയിൽ പറയാതെ കത്തെഴുതിയത് എന്തിനാണെന്നും രാഹുൽ ഗാന്ധി തന്നെ വീണ്ടും അധ്യക്ഷനാക്കണമെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. എന്നാൽ അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ വരുന്ന 50 വർഷത്തേക്ക് പാർട്ടി അധികാരത്തിൽ വരില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
രാജ്യസഭയിലും ലോകസഭയിലും തീരുമാനങ്ങൾ കൈകൊള്ളുന്ന സമിതികളിൽ ഔദ്യോഗിക നേതൃത്വവുമായി ചേർന്ന് നിൽക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പാർട്ടിയുടെ പുതിയ നീക്കം. കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നുള്ള ആവശ്യവുമായി 23 നേതാക്കളാണ് ഹൈക്കമാൻഡിന് കത്തെഴുതിയിരിക്കുന്നത്. സ്ഥിരം അധ്യക്ഷപദവി വേണമെന്നും രാഷ്ട്രീയ തീരുമാനങ്ങൾ കാര്യക്ഷമമാക്കണമെന്നും തോൽവികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണമെന്നുമുള്ള നിർദ്ദേശങ്ങൾ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കത്ത് എഴുതിയ സംഭവത്തെ എതിർത്തുകൊണ്ടും ന്യായീകരിച്ചു കൊണ്ടും എഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതിനെ കുറിച്ചുമെല്ലാം വലിയ വാദപ്രതിവാദങ്ങളാണ് കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഉയർന്നു വന്നിട്ടുള്ളത്.