തിരുവനന്തപുരം: ക്വറന്റീനിൽ കഴിയുകയായിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കോവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും തുടർന്ന് യുവതിയെ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് പ്രദീപിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ആറന്മുളയിൽ കോവിഡ് ബാധ്യതയായ പെൺകുട്ടിയെ ആംബുലൻസിൽ വെച്ച് ഡ്രൈവർ അതിക്രൂരമായ രീതിയിൽ പീഡനത്തിനിരയാക്കി ആയിരുന്നു. അതിനുശേഷമാണ് അതേ രീതിയിൽ തന്നെ തിരുവനന്തപുരത്ത് മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി തിരികെ നാട്ടിലെത്തിയപ്പോൾ ക്വറന്റീനിൽ കഴിയുകയായിരുന്നു. തുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ടെസ്റ്റിൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പ്രദീപിന്റെ വീട്ടിലെത്തിയ യുവതിയെ അന്ന് രാത്രി മുഴുവൻ കെട്ടിയിടുകയും പീഡനത്തിനിരയാക്കുകയും ആയിരുന്നു. തുടർന്ന് പരാതിക്കാരിയായ യുവതിയെ പീഡനം നടന്ന പ്രദീപിന്റെ വീട്ടിലെത്തിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സി ഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.