കർഷക ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭം വ്യക്തമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. ‘ഇപ്പോൾ പലരും കർഷക സമരം നടക്കുന്നുണ്ടല്ലോ എന്തുകൊണ്ടാണ് അതിനെക്കുറിച്ചു പ്രതികരിക്കാത്തത് എന്ന് ചോദിക്കുന്നുണ്ട്. അത്കൊണ്ടാണ് തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ കാർഷിക ബില്ല് പൂർണമായും കർഷകർക്ക് ഗുണം ചെയുന്ന നിയമമാണ്. എന്നാൽ ഇപ്പോഴത്തെ സമരം രാഷ്ട്രീയ പ്രേരിതമാണ്. കോർപറേറ്റുകൾ നമുക്ക് പൈസ തന്നില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടോ ഇല്ലയോ എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല എന്നാണ് ഇവർ പറയുന്നത്.
അങ്ങനെയൊരു കാര്യം പ്രധാനമന്ത്രി പറയുകയാണെങ്കിൽ ഈ സമരം അവസാനിപ്പിക്കാൻ ഇവർക്ക് ആവുമോ എന്നാണ് മേജർ രവി ചോദിച്ചത്. പ്രധാനമന്ത്രി അങ്ങനെ പറഞ്ഞാലും സമരം നിർത്തില്ല. കർഷകരുടെ ഉയർച്ചയ്ക്ക് വേണ്ടിയാണു ഇങ്ങനെയൊരു നിയമം. കര്ഷകന് ലാഭം കിട്ടുന്ന തരത്തിൽ കൃഷി തുടങ്ങുന്നതിനു മുൻപ് ഒരു തുക നിശ്ചയിക്കും. ഉദാഹരണത്തിന് ഉള്ളിക്ക് ഒരു വില ഉറപ്പിക്കുന്നു. വിളവെടുക്കുന്ന സമയം ഉള്ളിക്ക് ചിലപ്പോൾ 10രൂപയാണ് വിലയെങ്കിൽ നേരത്തെ ഉറപ്പിച്ച 20 രൂപ കർഷകർക്ക് ലഭിക്കും. ഉള്ളിക്ക് 25രൂപയാണെങ്കിൽ നേരത്തെ ഉറപ്പിച്ച 20 രൂപയെ കിട്ടുകയുള്ളു പക്ഷെ അവിടെ കർഷകന്റെ ലാഭം ഉറപ്പാക്കുന്നുണ്ട്.- മേജർ രവി പറഞ്ഞു.