തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പ്രണയ ബന്ധത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ്. ഇന്നലെ രാത്രിയോടെയാണ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ മുറിയിൽ തിരുവനന്തപുരം സ്വദേശിനിയായ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഗായത്രിയും സുഹൃത്തുമായ പ്രവീണും കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹോട്ടലിൽ മുറിയെടുത്തത്. വൈകുന്നേരത്തോടെ കൂടെയുണ്ടായിരുന്ന പ്രവീൺ ഹോട്ടലിൽ നിന്ന് പോയതായി ഹോട്ടൽ ജീവനക്കാർ പറയുന്നു. രാത്രിയോടെ ഹോട്ടലിലേക്ക് ഫോൺ കാൾ വരികയും ഹോട്ടൽ മുറിയിൽ യുവതിയുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിനെ വിളിച്ച് വരുത്തി മുറി തുറന്നപ്പോഴാണ് ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവീണും ഗായത്രിയും പ്രണയത്തിലായിരുന്നതാണ് വിവരം. പ്രണയ ബന്ധത്തെ തുടർന്നുള്ള പ്രശനങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രവീൺ പോലീസിന് മൊഴി നൽകി. ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രവീൺ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ശേഷം കടന്ന് കളഞ്ഞ പ്രവീണിനെ കൊല്ലം പരവൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ച ഗായത്രിയും പ്രവീണും നേരത്തെ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.