Saturday, April 20, 2024
-Advertisements-
KERALA NEWSതാങ്കളേപ്പൊലുള്ളവരെ ആണ് തൃശൂരിന് ആവശ്യം, താങ്കളോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ് ; വൈറലായി കുറിപ്പ്

താങ്കളേപ്പൊലുള്ളവരെ ആണ് തൃശൂരിന് ആവശ്യം, താങ്കളോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ് ; വൈറലായി കുറിപ്പ്

chanakya news
-Advertisements-

സുരേഷ് ഗോപി എംപിയുടെ സഹായം ലഭിച്ചതിന് നന്ദി അറിയിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. അസുഖ ബാധിതനായി കഴിയുന്ന അച്ഛനെ കാണാൻ കോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ പെട്ട് നാട്ടിലേക്ക് വരാൻ വിസയെടുക്കാൻ കഴിയാതിരുന്ന യുവതിക്ക് സുരേഷ്‌ഗോപിയുടെ ഇടപെടലിലൂടെ വിസ ലഭിക്കുകയും നാട്ടിലെത്താൻ സാധിച്ചതുമാണ് യുവതി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. തൃശൂർ സ്വദേശി ജ്യോതി ലക്ഷ്മിയാണ് സുരേഷ്‌ഗോപി എംപി ക്ക് നന്ദി അറിയിച്ച് കുറിപ്പ് പങ്കുവെച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ;

ഇതാണ് ആ അച്ഛനും മകളും
ജനുവരിയോടെ തുടക്കത്തോടെ നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം മനസ്സിൽ കലശലായി തുടങ്ങിയിരുന്നു. കോവിഡ് തുടങ്ങിയതിനു ശേഷം രാജ്യാന്തര യാത്രകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. നാട്ടിൽ അച്ഛന് കുറച്ചായി നല്ല സുഖമില്ലാതിരിയ്ക്കുകയായിരുന്നു. കുറച്ചു മാസങ്ങൾക്കു മുൻപ് ചെറിയതോതിൽ ഉണ്ടായ ഒരു പക്ഷാഘാതം അച്ഛന്റെ ചലനശേഷിയെ വളരെ പരിമിതപ്പെടുത്തിയിരുന്നു. വീടുവിട്ട് പുറത്തെങ്ങും പോകാൻ കഴിയാതെ, സ്വന്തം ദൈന്യംദിന ആവശ്യങ്ങൾക്കുപോലും കുടുംബത്തിലുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അച്ഛൻ എത്തിയതു തന്നെ ആയിരുന്നു നാട്ടിൽ പോകണം എന്ന എന്റെ ആഗ്രഹത്തെ മൂർച്ചകൂട്ടി കൊണ്ടിരുന്നത്. അപ്പോഴാണ് ജനുവരി പാതിയിൽ കോവിഡ് വന്ന് ഞാൻ കിടപ്പിലായത്.

രണ്ടാഴ്ചത്തെ കോറൻറ്റീൻ കാലം കഴിഞ്ഞു തിരികെ ജോലിക്കു പ്രവേശിയ്ക്കുമ്പോൾ മനസ്സിൽ കരുതിയത് ഒന്നോ രണ്ടോ മാസം കഴിഞ്ഞു വീണ്ടും ലീവ് എടുത്ത് നാട്ടിൽ പോകണം എന്നായിരുന്നു. കനേഡിയൻ ആയ എന്നാൽ ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കാർഡ് എടുക്കാൻ വിട്ടുപോയ എനിക്ക് നാട്ടിൽ പോകാനുള്ള വിസ എടുക്കാൻ ഉള്ള സമയം ആയിരുന്നു ആ ഒന്നു രണ്ടു മാസ കാലയളവ്. പക്ഷെ കാര്യങ്ങൾ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെ എപ്പോഴും വരില്ലല്ലോ. എന്റെ കാര്യവും അതിൽ നിന്ന് ഒട്ടും വിഭിന്നമായിരുന്നില്ല. ജോലിക്കു തിരിച്ചു പോയി രണ്ടു ദിവസം ആയപ്പോഴാണ് നാട്ടിൽ അച്ഛന്റെ ആരോഗ്യസ്ഥിതി പെട്ടന്ന് വഷളായത്. അച്ഛനെ സ്ഥിരമായി കാണിയ്ക്കുന്നത് തൃശൂർ അമല ഹോസ്പിറ്റലിലെ ഡോക്ടർ തോമസ് ജോൺ എന്ന ന്യൂറോളജിസ്റ്റിനെ ആയിരുന്നു. ഉടനെ ആംബുലൻസ് വിളിച്ച് ഡോക്ടറെ അമലയിലേക്ക് കൊണ്ടുപോയപ്പോൾ ഇനിയൊന്നും ചെയ്യാനില്ലെന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത് ഒമിക്രോൺ രോഗികൾ ഉള്ളതിനാൽ റിസ്ക് ആണെന്ന് പറഞ്ഞു തിരിച്ചയക്കുക ആണ് ഉണ്ടായത്.

വിവരം അറിഞ്ഞ ഞാൻ ഉടനെ നാട്ടിലേക്ക് പോകാനുള്ള വിസ എടുക്കാൻ അന്വേഷിച്ചപ്പോഴാണ് കോവിഡിന് മുൻകാലങ്ങളിൽ ചെയ്തിരുന്ന പോലുള്ള വിസിറ്റിംഗ് വിസകൾ ഇപ്പോൾ അങ്ങനെ എളുപ്പം സാധിയ്ക്കുന്ന ഒന്ന് അല്ലെന്ന ആ ഞെട്ടിക്കുന്ന സത്യം ഞാൻ മനസ്സിലാക്കിയത്. ഓവർസീസ് കാർഡ് എടുത്തിട്ടു നാട്ടിൽ പോകാനാണെങ്കിൽ രണ്ടുമൂന്നു മാസം എടുക്കും. ഒട്ടാവയിലെ ഇന്ത്യൻ കോൺസുലേറ്റിലോ മറ്റ് വിസ പ്രോസസിങ് ഓഫീസുകളിലോ മുൻകൂട്ടി അനുവദിച്ച അപ്പോയിൻമെൻറ്സ് ഇല്ലാതെ ആർക്കും കയറിച്ചെല്ലാൻ അനുവാദം ഇല്ലാത്ത അവസ്ഥയാണ് ഈ കോവിഡ് കാലത്ത്. താമസിക്കുന്നതിന് ഏറ്റവും അടുത്തുള്ള മോൺട്രിയൽ വിസ ഓഫീസിൽ ഓൺലൈൻ അപ്പോയ്ന്റ്മെന്റ് കിട്ടിയതാകട്ടെ ഏപ്രിൽ ഒന്നിനും. അച്ഛന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നതിനാൽ അത് വരെ കാത്തിരിയ്ക്കാൻ പറ്റാത്ത അവസ്ഥ. ഞാൻ മൂന്നുദിവസം ജോലിയിൽ നിന്ന് വീണ്ടും ലീവെടുത്തിരുന്നു ഉടനെ ഒരു വിസ അപ്പോയ്ന്റ്മെന്റിനായി പറ്റാവുന്നയിടങ്ങളിലെല്ലാം ഫോൺ വിളിച്ചു നോക്കി.

ഒട്ടാവയിലെ കനേഡിയൻ കോൺസലേറ്റിന്റെ മൂന്നു നമ്പറുകളും മൂന്നുദിവസം ആയിട്ടും ആരും എടുക്കുന്നതോ വോയിസ് മെസ്സേജുകൾക്ക് മറുപടി തരുന്നതോ ഇല്ല. വിസ പ്രോസസ്സിംഗ് ഏജൻസി ഓഫീസുകളിക്ക് വിളിക്കുമ്പോൾ ഇന്ത്യയിൽ എവിടെയോ ഉള്ള കാൾ സെന്ററുകളിൽ ഇരുന്ന കുട്ടികൾ തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിച്ചുവെച്ച ഡയലോഗുകൾ പറയുന്നു. അവരിൽ പലരും വിസ സംബന്ധിച്ച സംശയങ്ങൾ ചോദിയ്ക്കുമ്പോൾ ഹിന്ദിയിൽ സംസാരിക്കാമോ എന്ന് തിരിച്ച് ആവശ്യപ്പെടുന്നു! എങ്ങനെയെങ്കിലും കോൺസുലേറ്ററിൽ ഒരു എമർജൻസി അപ്പോയിന്മെന്റ് തരപ്പെടുത്തി എടുക്കാൻ ഞാൻ പല രാഷ്ട്രീയ പ്രമുഖൻമാരുദെയും ഫോറിൻ അഫയേഴ്സിന്റെ വെബ്സൈറ്റിലെ പ്രമുഖൻമാരുദെയും ഒക്കെ കിട്ടവുന്ന ഫോൺ നമ്പറുകളിൽ ഒക്കെ വിളിച്ചു നോക്കുകയും ഇമെയിൽ അയക്കുകയും ചെയ്തിട്ടും ഒന്നിനും ഒരു മറുപടിയും കിട്ടിയില്ല. വേറെ വഴിയൊന്നും കാണാതെ വിഷമിച്ചിരിക്കുമ്പോൾ ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്ന ഇന്ത്യൻ കോൺസുലേറ്റിൽ ജോലിചെയ്യുന്ന ഒരു മലയാളി വനിതയുദെ ഫോൺ നമ്പറിൽ എട്ടുപ്രാവശ്യം വിളിക്കുകയും കോൺസുലേറ്റിൽ വിസ ശരിയാക്കാനുള്ള ഒരു അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്തു ചെയ്യണം എന്ന് ചോദിച്ചുകൊണ്ട് പലതവണ മെസ്സേജിടുകയും ചെയ്തു.

രണ്ടു ദിവസം ആയപ്പോൾ അവർ തിരിച്ചു വിളിച്ചു എന്നോട് കോൺസുലേറ്റ് വെബ്സൈറ്റ് നോക്കി ചെയ്യൂ, എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല ഞാൻ വിസ ഡിപ്പാർട്മെന്റിൽ അല്ല ഇപ്പോൾ എന്ന് പറഞ്ഞു ഫോൺ വെച്ചു കളഞ്ഞു. അതോദെ ജീവനോടെ അച്ഛനെ ഒരു നോക്ക് കാണാനാവും എന്ന പ്രതീക്ഷ എനിയ്ക്ക് അസ്തമിച്ചു തുടങ്ങിയിരുന്നു. ഒടുവിൽ ഒരു അവസാന ശ്രമം എന്ന നിലയിൽ എന്തു ചെയ്യാം എന്നുള്ള ആലോചനയിൽ ആണ് ഞാൻ സുരേഷ് ഗോപി എം പി യെ ഒന്നു വിളിച്ചു നോക്കിയത്. വിളിക്കുമ്പോൾ നാട്ടിൽ രാത്രി പത്തര കഴിഞ്ഞിരുന്നു.
sureshgopi

ആദ്യത്തെ രണ്ടു ബെൽ റിങ് ചെയ്തപ്പോഴേക്കും ആരോ ഫോൺ എടുത്തപ്പോൾ നമ്പർ തെറ്റിപ്പോയൊ എന്ന് എനിയ്ക്കു സംശയാമായി. സുരേഷ് ഗോപി സാറിനെ ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ ആണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി. എന്റെ ബുദ്ധിമുട്ടുകൾ ഞാൻ വിശദീകരിച്ചപ്പോൾ അദ്ദ്യേഹം ഉടനടി ഉണർന്ന് പ്രവർത്തിച്ചു. ടൊറോന്റോ കോൺസുലേറ്റിൽ ഉള്ള അപൂർവ്വ എന്ന ഒരു സ്ത്രീയുമായി എന്നെ കണക്ട് ചെയ്തു തന്നു. അപൂർവ മാഡം എനിയ്ക്ക് വളരെ പെട്ടന്ന് പ്രതികരണങ്ങൾ തന്നു . അവർ മുഖേന ഒട്ടാവ എംബസ്സിയിൽ എന്റെ വിസ സ്റ്റാമ്പ് എടുക്കുന്നതിനുള്ള ഏർപ്പാടുകൾ ത്വരിതപ്പെടുത്തുകയും മൂന്നു നാലു ദിവസത്തിനുള്ളിൽ എനിയ്ക്ക് നാട്ടിലേക്ക് പോരാനാവുകയും ചെയ്തു. ഈ ദിവസങ്ങളിലോരോന്നിലും സുരേഷ് ഗോപി എന്ന ആ മനുഷ്യസ്നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടിൽ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

ഇങ്ങനെ ഒരു ജനനായകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളിൽ നിന്ന് വിഭിന്നമാണ് എന്റെ വിശ്വാസങ്ങൾ എങ്കിലും അദ്ദേഹത്തിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞ മനുഷ്യസ്നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികൾ ഇവിടെ കുറിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്. ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാൻ എഴുതിയില്ലെങ്കിൽ ഞാൻ നന്ദികേടിന്റെ പര്യായമായിപ്പോകും.
sureshgopi

പ്രിയ സുരേഷ് ഗോപി സാർ, താങ്കൾ ഈ പോസ്റ്റ് കാണുമോ വായിക്കുമോ എന്നൊന്നും എനിയ്ക്കറിയില്ല. ഞാൻ ഒരു തൃശൂർക്കാരിയാണ്. താങ്കളുടെ രാഷ്‌ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ എന്റെ ബുദ്ധിമുട്ടുകൾ ക്ഷമാപൂർവ്വം കേൾക്കാനും ആശ്വസിപ്പിയ്ക്കാനും ഉണർന്നു പ്രവർത്തിയ്ക്കാനും താങ്കൾ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാർത്ഥ ജനനായകന് ഉണ്ടാകേണ്ടത്. താങ്കളേപ്പൊലുള്ളവരെ ആണ് തൃശൂരിന് ആവശ്യം. താങ്കളോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. ഈ ഫോട്ടോ താങ്കൾക്ക് തരാൻ വേണ്ടി മാത്രം എടുത്തതാണ്.

-Advertisements-