കോട്ടയം : പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടതിന് പിന്നാലെ വനംവകുപ്പിനെതിരെ ആരോപണവുമായി രംഗത്ത്. തനിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ വ്യാജ പ്രചാരണം നടത്തുകയാണെന്നും പാമ്പ് പിടിക്കുന്നതിനായി എന്നെ വിളിക്കരുതെന്നുമാണ് ഇയാൾ പ്രചാരണം നടത്തുന്നതെന്നും വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
2006 ൽ താനാണ് പാമ്പ് പിടിക്കുന്നതിന് വനംവകുപ്പിന് പരിശീലനം നൽകിയത് അന്നാരും പാമ്പ് പിടിക്കാൻ ഉണ്ടായില്ലെന്നും വാവ സുരേഷ് പറയുന്നു. അങ്ങനെയുള്ള തനിക്കെതിരെയാണ് ഇവർ പ്രചരണം നടത്തുന്നത്. പാമ്പ് പിടിത്തം ഇനിയും തുടരും ജനങ്ങൾ വിളിക്കുമ്പോൾ പോകാതിരിക്കാൻ സാധ്യമല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി.
പാമ്പ് പിടിക്കുന്നതിൽ സുരക്ഷിതമായി പിടിക്കുക എന്നൊന്നില്ല. ഉപകരണങ്ങൾ ഉപയോഗിച്ച് പിടിച്ചാലും പാമ്പ് കടിയേൽക്കും. നിരവധിപേർക്ക് ഇത്തരത്തിൽ പാമ്പ് കടിയേറ്റിട്ടുണ്ട്. കോഴിക്കോട് കഴിഞ്ഞ ആഴ്ച ഉപകരണം ഉപയോഗിച്ച് പാമ്പ് പിടിച്ച ആൾക്ക് കടിയേറ്റിട്ടുണ്ടെന്നും വാവ സുരേഷ് പറയുന്നു. തനിക്ക് പാമ്പ് കടിയേറ്റത് നടുവിന് വേദന വന്നതിനാലാണെന്നും വാവ സുരേഷ് വ്യക്തമാക്കി.