കോഴിക്കോട്: തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വൻ സ്വർണവേട്ട. റാസൽഖൈമയിൽ നിന്നും ദോഹയിൽ നിന്നും വന്ന വിമാനത്തിലാണ് സ്വർണവേട്ട നടത്തിയത്. യാത്രക്കാരായ മൂന്ന് പേരിൽ നിന്നും 3.3 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഏകദേശം ഒന്നരക്കോടി രൂപയോളം സ്വർണ്ണം വരുമെന്നാണ് കണക്കുകൂട്ടൽ. റാസൽഖൈമയിൽ നിന്നും സ്പേസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ ജിഷാറിന്റെ പക്കൽനിന്നും 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ഇയാളുടെ വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച നിലയിലായിരുന്നു. കൂടാതെ ഇതേ വിമാനത്തിൽ എത്തിയ കോഴിക്കോട് കോഴഞ്ചേരി സ്വദേശിയായ അബ്ദുൽജലീൽ 2.045 കിലോഗ്രാം സ്വർണ്ണവുമായാണ് എത്തിയത്. ഇയാളുടെ പക്കൽ നിന്നും സ്വർണം പിടിച്ചെടുത്തു. ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസിന്റെ പക്കൽ നിന്നും 800 ഗ്രാം സ്വർണ്ണം പിടികൂടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കസ്റ്റംസ് വിഭാഗം വിമാനത്താവളത്തിൽ പരിശോധന ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.